പാലക്കാട്:പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെതിരായ പരാതിയുമായി മുന്നോട്ട് പോകരുതെന്ന് ബിജെപി നേതൃത്വം ആവശ്യപ്പെട്ടതായി അതിജീവിതയുടെ ഭർത്താവ് വെളിപ്പെടുത്തി. പരാതിയിൽ നിന്ന് പിന്മാറാൻ തയ്യാറാകാത്തതിനെ തുടർന്നാണ് തനിക്കെതിരെ പാർട്ടി നടപടി ഉണ്ടായതെന്നും യുവാവ് ആരോപിച്ചു.ബിജെപിയിൽ നിന്ന് തന്നെ പുറത്താക്കിയതിനു പിന്നിൽ ഗൂഢാലോചനയുണ്ടെന്നും, സ്വന്തം വിശദീകരണം പോലും കേൾക്കാതെയാണ് പാർട്ടി നടപടിയെടുത്തതെന്നും അദ്ദേഹം പറഞ്ഞു. പരാതിയുമായി മുന്നോട്ട് പോകുമെന്ന് അറിയിച്ചതാണ് പാർട്ടി നേതൃത്വത്തെ പ്രകോപിപ്പിച്ചതെന്നും യുവാവ് വ്യക്തമാക്കി.ഇന്നലെയാണ് യുവമോർച്ചയുടെ ഭാരവാഹിത്വത്തിൽ നിന്ന് പരാതിക്കാരിയുടെ ഭർത്താവിനെ ഒഴിവാക്കിയത്. തദ്ദേശ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഉയർന്ന പരാതിയിൻമേൽ നടത്തിയ അന്വേഷണത്തിന്റെ ഭാഗമായാണ് നടപടിയെന്നും, മറ്റ് കാരണങ്ങളൊന്നുമില്ലെന്നും യുവമോർച്ച പാലക്കാട് വെസ്റ്റ് ജില്ലാ പ്രസിഡന്റ് വേണുഗോപാൽ വിശദീകരിച്ചിരുന്നു.
തന്റെ കുടുംബജീവിതം രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ തകർത്തുവെന്നും, തനിക്കും നീതി വേണമെന്നും യുവാവ് കഴിഞ്ഞ ദിവസം നടത്തിയ വാർത്താസമ്മേളനത്തിൽ ആരോപിച്ചിരുന്നു. മുഖ്യമന്ത്രിക്കും ഡിജിപിക്കും ഈ മാസം രണ്ടിന് പരാതി നൽകിയിട്ടുണ്ടെങ്കിലും ഇതുവരെ നടപടിയുണ്ടായിട്ടില്ലെന്നും ഇത് ഖേദകരമാണെന്നും അദ്ദേഹം പറഞ്ഞു.താനും ഭാര്യയുമായുള്ള പ്രശ്നം പരിഹരിക്കാൻ എത്തിയതാണെന്ന എംഎൽഎയുടെ വാദം യുവാവ് തള്ളിക്കളഞ്ഞു. അങ്ങനെയെങ്കിൽ തന്നെയും വിളിച്ച് സംസാരിക്കേണ്ടിയിരുന്നുവെന്നും, അത് ഉണ്ടായില്ലെന്നും യുവാവ് പറഞ്ഞു. അതിൽ നിന്നുതന്നെ എംഎൽഎയുടെ ഉദ്ദേശം വ്യക്തമായിരുന്നുവെന്നാണ് ആരോപണം.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
അന്തസില്ലാത്ത പ്രവർത്തി നടത്തിയ എംഎൽഎ ഇപ്പോഴും പാലക്കാട് സ്വൈര്യമായി വിലസുകയാണെന്നും, പുറത്തു പറഞ്ഞാൽ തലയിൽ മുണ്ടിട്ട് നടക്കേണ്ടി വരുമെന്ന് കരുതുന്ന ഒരുപാട് പേർക്ക് വേണ്ടിയാണ് താൻ ഇതൊക്കെ തുറന്നു പറയുന്നതെന്നും യുവാവ് പറഞ്ഞു.അതിജീവിതയുമായുള്ള വിവാഹമോചന നടപടികൾക്കായി ഉടൻ അപേക്ഷ നൽകുമെന്നും, മാതാപിതാക്കളുടെ ഏകമകനായ താൻ വലിയ മാനസിക വേദനയിലൂടെയാണ് കടന്നുപോകുന്നതെന്നും യുവാവ് വ്യക്തമാക്കി. നീതി ലഭിക്കുന്നതുവരെ പോരാട്ടം തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.


