തിരുവനന്തപുരം:തിരുവനന്തപുരത്ത് വൻ കഞ്ചാവ് വേട്ട. നഗരത്തിലെ രണ്ടിടങ്ങളിൽ നിന്നായി 50 കിലോഗ്രാമോളം കഞ്ചാവ് ഡാൻസാഫ് സംഘം പിടികൂടി. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പ്രത്യേക പരിശോധനയിലാണ് കഞ്ചാവ് പിടികൂടിയത്. സംഭവവുമായി ബന്ധപ്പെട്ട് നാല് പേരെ പൊലീസ് അറസ്റ്റ് ചെയ്തു.ഇന്ന് ഉച്ചയോടെയാണ് വിഴിഞ്ഞം വണ്ടിത്തടം മേഖലയിൽ നിന്നു ഡാൻസാഫ് സംഘം നാലര കിലോഗ്രാം കഞ്ചാവ് പിടികൂടിയത്. വട്ടിയൂർക്കാവ് സ്വദേശി ബിജുവും തക്കല സ്വദേശി മുജീബും ചേർന്ന് കാറിൽ കഞ്ചാവ് കടത്താൻ ശ്രമിക്കുന്നതിനിടെയാണ് ഇവരെ അറസ്റ്റ് ചെയ്തത്.
ഇവരെ വിശദമായി ചോദ്യം ചെയ്തതിൽ നിന്നാണ് ഒപ്പമുള്ള മറ്റൊരു സംഘത്തെ കുറിച്ചുള്ള നിർണായക വിവരം ലഭിച്ചത്. ഇതിന്റെ അടിസ്ഥാനത്തിൽ നടത്തിയ വാഹന പരിശോധനക്കിടെയാണ് പരുത്തിക്കുഴിയിൽ നിന്ന് 40 കിലോഗ്രാം കഞ്ചാവുമായി രണ്ടാം സംഘത്തെ പൊലീസ് കസ്റ്റഡിയിലെടുത്തത്. കാറിൽ സൂക്ഷിച്ച നിലയിലായിരുന്നു കഞ്ചാവ് കണ്ടെത്തിയത്.പൂജപ്പുര സ്വദേശി പ്രത്യുഷും കരിമഠം കോളനി സ്വദേശി അസറുദ്ദീനുമാണ് രണ്ടാം സംഘത്തിൽ ഉണ്ടായിരുന്നത്. ഒറീസ, തമിഴ്നാട്, ആന്ധ്രപ്രദേശ് എന്നിവിടങ്ങളിൽ നിന്ന് ചെറുകിട കച്ചവടത്തിനായി തിരുവനന്തപുരത്തേക്ക് എത്തിച്ചതാണ് കഞ്ചാവെന്ന് പൊലീസ് അറിയിച്ചു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
അറസ്റ്റിലായ നാല് പേരെയും കോടതിയിൽ ഹാജരാക്കും. വേട്ടയ്ക്കായി ഉപയോഗിച്ച കാറുകളും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഡാൻസാഫ് സംഘത്തിന്റെ നീക്കമെന്നും വരും ദിവസങ്ങളിലും പരിശോധനകൾ ശക്തമാക്കുമെന്നും പൊലീസ് അറിയിച്ചു.


