പാലക്കാട്: ഭാരതപ്പുഴയില്‍ നിന്ന് മണലെടുക്കുന്നത് പുനരാംരഭിച്ചതിന് ശേഷം ഇത് വരെ മാത്രം സര്‍ക്കാരിന് ലഭിച്ചത് 75 കോടി രൂപ. ഷൊര്‍ണൂര്‍ തടയണയില്‍ നിന്ന് മാത്രം ഇത് വരെ നീക്കം ചെയ്തത് 10,000 ക്യൂബ് മണലാണ്.
ഷൊര്‍ണൂര്‍, പട്ടാമ്പി, തൃത്താല കൂട്ടക്കടവ് തടയണകളില്‍ നിന്ന് മണല്‍ നീക്കിയതിലൂടെയാണ് 75 കോടി രൂപ വരുമാനമായി ലഭിച്ചത്. ഷൊര്‍ണൂര്‍-ചെറുതുരുത്തി തടയണയില്‍ നിന്ന് മാത്രം ടെന്‍ഡര്‍,റോയല്‍റ്റി,ജിഎസ്ടി വരുമാനത്തിലൂടെ ലഭിച്ചത് 30 കോടിയിലേറെ രൂപയാണ്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
പട്ടാമ്പി-കീഴായൂര്‍ തടയണ, തൃത്താലയിലെ കൂട്ടക്കടവ് തടയണ എന്നിവിടങ്ങളില്‍ നിന്നായി 45 കോടിയോളം രൂപയും ലഭിച്ചു. ഇറിഗേഷന്‍ വകുപ്പിന്റെ മേല്‍നോട്ടത്തിലും നിരീക്ഷണത്തിലും നിയന്ത്രണത്തിലുമാണ് ടെന്‍ഡര്‍ നടപടികളും മണല്‍നീക്കവും പുഴമണല്‍ വില്‍പ്പനയും നടത്തുന്നത്.
ഒറ്റപ്പാലം-മീറ്റ്ന തടയണയും വാണിയംകുളം പഞ്ചായത്തിലെ ത്രാങ്ങാലി തടയണ പ്രദേശത്ത് നിന്ന് മണല്‍ നീക്കം ചെയ്യാന്‍ ടെന്‍ഡര്‍ നടപടികളായിട്ടുണ്ട്. ഇതോടെ ഷൊര്‍ണൂര്‍ സബ് ഡിവിഷനിലെ ഭാരതപ്പുഴയിലെ അഞ്ച് തടയണപ്രദേശങ്ങളില്‍ നിന്ന് മാത്രമായി 100 കോടി രൂപയോളമാണ് പ്രതീക്ഷിക്കുന്നത്.
ടെന്‍ഡറുകളിലൂടെ തിരഞ്ഞെടുക്കപ്പെട്ട സ്വകാര്യ കമ്പനികളാണ് മണലും എക്കലും മറ്റും വേര്‍തിരിച്ച് ശുദ്ധീകരിച്ച പുഴ മണല്‍ വിപണിയിലെത്തിക്കുന്നത്. ഒരു അടി മണലിന് 90 രൂപ നിരക്കിലാണ് വില്പന. ഷൊര്‍ണൂര്‍ തടയണയില്‍ അടിഞ്ഞ് കിടക്കുന്നത് ഏകദേശം ഒന്നരലക്ഷം ക്യൂബ് മണല്‍ ശേഖരമാണ് ഏന്നാണ് കണക്കുകൂട്ടുന്നത്.


