തിരുവനന്തപുരം: പരിസ്ഥിതി ദിന പ്രസംഗത്തില്‍ പുതുപ്പള്ളി എംഎല്‍എ ചാണ്ടി ഉമ്മനെ പുകഴ്ത്തി തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി കെ എം ഷാജി. തെരഞ്ഞെടുപ്പില്‍ പോസ്റ്ററോ ഫ്ലെക്സോ അടിക്കാതെ, സൈക്കിളില്‍ യാത്ര ചെയ്ത് പ്രചാരണം നടത്തിയ ചാണ്ടി ഉമ്മൻ ഈ ദിവസത്തില്‍ ഓർക്കാവുന്ന ഒരു മാതൃകയാണെന്നും അദ്ദേഹം നല്‍കിയത് വലിയൊരു സന്ദേശമാണെന്നും മന്ത്രി പറഞ്ഞു. മായമില്ലാത്ത ഭൂമിയും വെള്ളവും നമുക്ക് തിരിച്ചുപിടിക്കേണ്ടതുണ്ടെന്നും അതിനായാണ് സംസ്ഥാന സർക്കാർ പരിശ്രമിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
“പരിസ്ഥിതിയെക്കുറിച്ച് സംസാരിക്കുന്നത് എളുപ്പമാണെങ്കിലും അത് പ്രായോഗികമാക്കുക പ്രയാസമാണ്. അതിന് രാഷ്ട്രീയക്കാരും ബ്യൂറോക്രസിയും മാതൃക കാണിക്കണം. ഇക്കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ പോസ്റ്ററോ ഫ്ലെക്സോ അടിക്കാതെ, സൈക്കിളില്‍ യാത്ര ചെയ്ത് പ്രചാരണം നടത്തിയ ചാണ്ടി ഉമ്മൻ ഈ ദിവസത്തില്‍ ഓർക്കാവുന്ന ഒരു മാതൃകയാണ്. അദ്ദേഹം നല്‍കിയത് വലിയൊരു സന്ദേശമാണ്. ചെറിയ പഴുതാരയും ഉറുമ്പും തേനീച്ചയും വരെ ഈ പ്രകൃതിയില്‍ നമുക്ക് ജീവിക്കാൻ വേണ്ടിയാണ് നിലകൊള്ളുന്നത്. പ്രകൃതിയെ മനോഹരമാക്കി നിലനിർത്താനുള്ള പ്രതിജ്ഞയാവണം ഈ പരിസ്ഥിതി ദിനം”- മന്ത്രി പറഞ്ഞു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
പരിസരവും വീടും നമ്മള്‍ ശ്വസിക്കുന്ന വായുവും നല്ലതാക്കി മാറ്റാൻ ലോകം മുഴുവൻ അധ്വാനിക്കുന്നതിന്റെ ഭാഗമായാണ് ഇങ്ങനെയൊരു ദിവസം ലോക പരിസ്ഥിതി ദിനമായി തിരഞ്ഞെടുത്തതെന്നും മന്ത്രി പറഞ്ഞു. ദൈവം നമുക്കായി കരുതിവെച്ച വെള്ളത്തിലും വായുവിലും ഇന്ന് മായം കലർന്നിരിക്കുകയാണ്. പ്രകൃതിയെ സ്‌നേഹിക്കാൻ കുട്ടികള്‍ പഠിക്കണം. പണ്ട് നാട്ടിലെ അമ്പലങ്ങളും പള്ളികളും കുളങ്ങളും കാവുകളും ഏറ്റവും പരിസ്ഥിതി സൗഹൃദമായ രീതിയിലായിരുന്നു നിലനിന്നിരുന്നത്. അവ നാടിന്റെ പ്രകൃതിയുടെ മൂർത്തഭാവങ്ങളായിരുന്നു. എന്നാല്‍ മനുഷ്യന്റെ ഭൗതികമായ പുരോഗതിക്കു പിന്നാലെ ഇവയെല്ലാം ഇല്ലാതായിക്കൊണ്ടിരിക്കുകയാണ്. ഇവയെല്ലാം തിരിച്ചുപിടിക്കണമെന്നും മന്ത്രി പറഞ്ഞു.
അന്താരാഷ്ട്ര പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് തിരുവനന്തപുരം മണക്കാട് കാർത്തിക തിരുന്നാള്‍ ഗേള്‍സ് ഹയർ സെക്കൻഡറി സ്‌കൂളില്‍ നടന്ന മാതൃകാ പൂന്തോട്ടത്തിന്റെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങള്‍ക്കായി ഉപയോഗിച്ച പോളി എത്തിലീൻ ബാനറുകളും പ്രിന്റിങ് മെറ്റീരിയലുകളും ക്ലീൻ കേരള കമ്പനിയുടെ നേതൃത്വത്തില്‍ ശേഖരിച്ച്, ഹമാര പ്ലാസ്റ്റിക്സ് എന്ന റീസൈക്ലിങ് സ്ഥാപനത്തിന്റെ സഹകരണത്തോടെ പുനഃചംക്രമണം നടത്തി ചെടിച്ചട്ടികള്‍ ഉള്‍പ്പെടെയുള്ള വിവിധ മൂല്യവർധിത ഉല്‍പ്പന്നങ്ങളാക്കി മാറ്റിയിട്ടുണ്ട്. ഇത്തരത്തില്‍ പുനഃചംക്രമണം ചെയ്ത ഉല്‍പന്നങ്ങള്‍ ഉപയോഗിച്ച് സജ്ജമാക്കിയതാണ് മണക്കാട് സ്‌കൂളിലെ മാതൃകാ പൂന്തോട്ടം.


