ആലപ്പുഴ: കടത്തിണ്ണയിൽ കിടന്നുറങ്ങിയ തമിഴ്നാട് സ്വദേശിയെ വെട്ടി കൊലപ്പെടുത്തിയ കേസിൽ പ്രതിക്ക് ജീവപര്യന്തം തടവും പിഴയും. കേസിൽ പ്രതിയായ തുറവൂർ പഞ്ചായത്ത് ഏഴാംവാർഡ് വികാരത്തിൽ പുത്തൻതറ കിഴക്കേ നികാരത്തിൽ വീട്ടിൽ ഉണ്ണികൃഷ്ണനെയാണ് (44) ആലപ്പുഴ അഡീഷനൽ ജില്ല സെഷൻസ് കോടതി-രണ്ട് ജഡ്ജി ബിന്ദു സുധാകരൻ ശിക്ഷിച്ചത്. തമിഴ്നാട് കാടല്ലൂർ ജില്ലയിൽ വിരുദ്ധജലം താലൂക്കിൽ സാത്തുകുടൽ വില്ലേജിൽ സ്ട്രീറ്റ്കോളനിയിൽ പഴനിവേലിനെ (52) കൊലപെടുത്തിയകേസിലാണ് വിധി. 2024 ആഗസ്റ്റ് എട്ടിന് രാത്രി 7.30നായിരുന്നു സംഭവം. തുറവൂർ ക്ഷേത്രത്തിന് വടക്കുവശത്തുള്ള കടത്തിണ്ണയിലാണ് പഴനിവേൽ സ്ഥിരമായി കിടന്നുറങ്ങിയിരുന്നത്.
ആസ്ഥലത്തുനിന്ന് മാറണമെന്ന് ആവശ്യപ്പെട്ട് തെങ്ങുകയറ്റ തൊളിലാളികൂടിയായ പ്രതി പഴനിവേലിനെ ഉപദ്രവിച്ചശേഷം സഞ്ചിയിൽ കരുതി വെട്ടരിവാൾ ഉപയോഗിച്ച് കുത്തികൊലപെടുത്തുകയായിരുന്നു. സംഭവത്തിന് പിന്നാലെ കുത്തിയതോട് പൊലീസ് അന്നുതന്നെ പ്രതിയെ പിടികൂടിയിരുന്നു. കേസ് അന്വേഷിച്ച കുത്തിയതോട് പൊലീസ് ഇൻസ്പെക്ടർ അജയമോഹനനാണ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷന് വേണ്ടി അഡീഷനൽ പബ്ലിക്ക് പ്രോസിക്യൂട്ടർ എസ്.എ. ശ്രീമോൻ ഹാജരായി. പ്രോസിക്യൂഷൻ നടപടികൾക്ക് സിവിൽ സി.പി.ഒ മാരായ മാത്യു ആൻസൺ എന്നിവർ നേതൃത്വം നൽകി.


