ചെങ്ങന്നൂർ:എബിവിപി പ്രവർത്തകൻ വിശാൽ വധക്കേസിൽ മുഴുവൻ പ്രതികളെയും കോടതി വെറുതേവിട്ടു. മാവേലിക്കര അഡീഷനൽ സെഷൻസ് കോടതിയുടേതാണ് വിധി.കേസിൽ മതിയായ തെളിവുകൾ ഇല്ലെന്ന വിലയിരുത്തലിലാണ് കോടതി പ്രതികളെ കുറ്റവിമുക്തരാക്കിയത്.
വിധി നിരാശാജനകമാണെന്നും ഉത്തരവിനെതിരെ അപ്പീൽ നൽകുമെന്നും പ്രോസിക്യൂഷൻ പ്രതികരിച്ചു. നീതി ലഭിക്കും വരെ നിയമപോരാട്ടം തുടരുമെന്ന് എബിവിപിയും വ്യക്തമാക്കി.കേസിലെ 19 പ്രതികളും ക്യാംപസ് ഫ്രണ്ട് പ്രവർത്തകരാണെന്ന് അന്വേഷണസംഘം കണ്ടെത്തിയിരുന്നു.
2012 ജൂലൈ 16-നാണ് ചെങ്ങന്നൂർ കോളേജിൽ ബിരുദ വിദ്യാർത്ഥികൾക്കുള്ള പ്രവേശന നടപടികൾ നടക്കുന്നതിനിടെ വിശാൽ ആക്രമിക്കപ്പെട്ടത്. കുത്തേറ്റതിനെ തുടർന്ന് ഗുരുതരമായി പരുക്കേറ്റ വിശാലിനെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന വഴിയിൽ പ്രതികളെക്കുറിച്ചുള്ള നിർണായക വിവരങ്ങൾ വിശാൽ സുഹൃത്തിനോട് വെളിപ്പെടുത്തിയിരുന്നുവെന്നതും അന്വേഷണത്തിൽ നിർണായകമായിരുന്നു. എന്നാൽ ഈ മൊഴി ഉൾപ്പെടെ കേസിലെ തെളിവുകൾ കുറ്റം തെളിയിക്കാൻ പര്യാപ്തമല്ലെന്നായിരുന്നു കോടതിയുടെ നിരീക്ഷണം.


