സി. ജെ റോയ്‌യുടെ മരണം: കേരളത്തിലെ കോണ്‍ഫിഡന്റ് ഗ്രൂപ്പിന്റെ ഇടപാടുകളടക്കം പരിശോധിക്കും; കര്‍ണാടക എസ്‌ഐടി സംഘം കേരളത്തിലേക്ക്

കൊച്ചി: കോണ്‍ഫിഡന്റ് ഗ്രൂപ്പ് ഉടമ സി ജെ റോയ്‌യുടെ ആത്മഹത്യയില്‍ അന്വേഷണം നടത്തുന്ന കര്‍ണാടക എസ്‌ഐടി സംഘം കേരളത്തിലേക്ക്. കേരളത്തിലെ കോണ്‍ഫിഡന്റ് ഗ്രൂപ്പിന്റെ ഇടപാടുകളടക്കം എസ്‌ഐടി സംഘം പരിശോധിക്കും. വരും ദിവനസങ്ങളില്‍ എസ്‌ഐടി സംഘം കൊച്ചിയിലെത്തി അന്വേഷണം നടത്തുമെന്നാണ് വിവരം.

Advertisements

ആദായ നികുതി വകുപ്പിന്റെ റെയ്ഡിന് പിന്നാലെ റോയ് വിഷാദത്തിന് ചികിത്സ തേടിയതായി എസ്‌ഐടിക്ക് വിവരം ലഭിച്ചിട്ടുണ്ട്. റോയ്‌യുടെ കുടുംബാംഗങ്ങള്‍ തന്നെയാണ് ഇക്കാര്യം എസ്‌ഐടിയെ അറിയിച്ചത്. നാല് മാസത്തിലേറെയായി റോയ് വിഷാദത്തിന് ചികിത്സ തേടിയതായാണ് കുടുംബാംഗങ്ങള്‍ എസ്‌ഐടിക്ക് നല്‍കിയ വിവരം. ബെംഗളൂരു ജയനഗര്‍ എയിറ്റ് ബ്ലോക്കിലെ പ്രമുഖ ആശുപത്രിയിലായിരുന്നു ചികിത്സ. ഇക്കാര്യങ്ങള്‍ അടക്കം എസ്‌ഐടി സംഘം വിശദമായി അന്വേഷിക്കും. റോയ്‌യുടെ സാമ്പത്തിക ഇടപാടുകളും ആദായ നികുതി വകുപ്പിന്റെ പരിശോധനയിലേക്ക് നയിച്ച കാരങ്ങളും അടക്കം എസ്‌ഐടി സംഘം പരിശോധിക്കും. 


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

അടുത്തിടെ കോണ്‍ഫിഡന്റ് ഗ്രൂപ്പിന്റെ ചില പ്രൊജക്ടുകളില്‍ തിരിച്ചടി നേരിട്ടിരുന്നതായി വിവരമുണ്ട്. പ്രൊജക്ടുകളില്‍ നിക്ഷേപം നടത്തിയ ചിലര്‍ തുടര്‍ച്ചയായി പണം തിരിച്ച് ചോദിച്ചതും റോയ്‌യെ പ്രതിസന്ധിയിലാക്കിയിരുന്നു. വലിയ പ്രൊജക്ടുകള്‍ക്ക് റോയ് എങ്ങനെയാണ് പണം കണ്ടെത്തുന്നതെന്നും എസ്‌ഐടിയുടെ അന്വേഷണ പരിധിയില്‍ വരും.

ജനുവരി 30ന് വൈകിട്ട് അഞ്ചുമണിയോടെയായിരുന്നു റോയ് ജീവനൊടുക്കിയത്. രാവിലെയോടെ ആദായ വകുപ്പ് ഉദ്യോഗസ്ഥര്‍ കോണ്‍ഫിഡന്റ് ഗ്രൂപ്പിന്റെ അശോക് നഗറിലുള്ള കോര്‍പ്പറേറ്റ് ഓഫീസില്‍ പരിശോധനയ്ക്ക് എത്തിയിരുന്നു. രണ്ട് മണിയോടെ റോയ് ഓഫീസിലേയ്ക്ക് എത്തി. ഇതിന് പിന്നാലെ ആദായ വകുപ്പ് ഉദ്യോഗസ്ഥര്‍ റോയ്‌യെ ഒരു മണിക്കൂറോളം ചോദ്യം ചെയ്തു. 

തുടര്‍ന്ന് റോയ്‌യോട് ചില രേഖകള്‍ ഹാജരാക്കാന്‍ ആദായ വകുപ്പ് ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടു. എന്നാല്‍ ഒരു മണിക്കൂര്‍ കഴിഞ്ഞിട്ടും റോയ് രേഖകള്‍ ഹാജരാക്കിയില്ല. തുടര്‍ന്ന് സ്വന്തം ഉടമസ്ഥതയിലുള്ള തോക്ക് ഉപയോഗിച്ച് റോയ് സ്വയം നിറയൊഴിക്കുകയായിരുന്നു. ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ തന്നെയാണ് റോയ്‌യെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. എന്നാല്‍ മരിച്ചിരുന്നു.

മരണത്തിന് പിന്നാലെ ആദായ നികുതി വകുപ്പിനെതിരെ ആരോപണവുമായി റോയ്‌യുടെ കുടുംബം രംഗത്തെത്തിയിരുന്നു. ആദായ നികുതി വകുപ്പ് അഡീഷണല്‍ കമ്മീഷണര്‍ കൃഷ്ണപ്രസാദാണ് മരണത്തിന് ഉത്തരവാദിയെന്നായിരുന്നു റോയ്‌യുടെ സഹോദരന്‍ സി ജെ ബാബു ആരോപിച്ചത്.

Hot Topics

Related Articles