കൊച്ചി: എറണാകുളം അങ്കമാലി കിടങ്ങൂർ മഹാദേവക്ഷേത്രത്തിൽ രണ്ടര മണിക്കൂറോളം ഭീതി പടർത്തിയ കൊമ്പനെ മയക്കുവെടി വച്ച് തളച്ചു. ആനയെക്കൊണ്ടു വന്ന ലോറിയുടെ ഡ്രൈവറെ ചവിട്ടിക്കൊല്ലുകയും, പാപ്പാന്മാരെ ആക്രമിച്ചു പരിക്കേൽപ്പിക്കുകയും ചെയ്ത കൊമ്പനെയാണ് മയക്കുവെടി വച്ച് തളച്ചത്. രണ്ടര മണിക്കൂറോളം പ്രദേശത്തെ ഭീതിയുടെ മുൾ മുനയിൽ നിർത്തിയത് മയ്യനാട് പാർത്ഥസാരഥി എന്ന കൊമ്പനായിരുന്നു.
ആനയുടെ ആക്രമണത്തിൽ കൊല്ലം സ്വദേശി വിഷ്ണുവാണ് ദാരുണമായി മരിച്ചത്. ഒപ്പമുണ്ടായിരുന്ന രണ്ടു പേർക്ക് പരിക്കേറ്റു. ആനയുടെ ആക്രമണത്തിൽ പാപ്പാന് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. ഇന്നു രാവിലെ 9.30 ഓടെയാണ് ആനയെ ക്ഷേത്രത്തിൽ തൊഴുന്നതിനായി എത്തിച്ചത്. തുടർന്ന് ആന അക്രമാസക്തനാകുകയായിരുന്നു. തുടർന്ന് ആന ക്ഷേത്രത്തിൽ പാർക്ക് ചെയ്തിരുന്ന വാഹനങ്ങൾ അടക്കം അടിച്ചു തകർത്തു. കാറുകളും ഓട്ടോറിക്ഷയും കുത്തി തകർത്ത കൊമ്പൻ വാഹനങ്ങൾ കൊമ്പിൽ കോർത്ത് എടുത്തു. തുടർന്ന് ക്ഷേത്രത്തിന്റെ പന്തൽ അടക്കം തകർക്കുന്ന സാഹചര്യമുണ്ടായി. തുടർന്ന് ആനയെ തളയ്ക്കുന്നതിനായി എലിഫന്റ് സ്‌ക്വാഡ് അടക്കം സ്ഥലത്ത് എത്തി. തുടർന്ന് മണിക്കൂറുകളോളം പരിശ്രമിച്ചാണ് കൊമ്പന് മയക്കുവെടി വച്ചത്. തുടർന്ന് അരമണിക്കൂറോളം വീണ്ടും പരിഭ്രാന്തി പടർത്തിയ കൊമ്പനെ തെങ്ങിലും മരങ്ങളിലും വടം കെട്ടി തളയ്ക്കുകയായിരുന്നു.

