ദില്ലി: ഉത്സവ സീസണിൽ വിമാന ടിക്കറ്റ് നിരക്കിൽ കുത്തനെ വർദ്ധനവുണ്ടാകാതിരിക്കാൻ വ്യോമയാന നിയന്ത്രണ അതോറിറ്റിയായ ഡി.ജി.സി.എ (DGCA) ഇടപെട്ടു. ദീപാവലി സീസണിലേക്കുള്ള തിരക്കിന് മുന്നോടിയായി പ്രധാന റൂട്ടുകളിലെ വിമാന ടിക്കറ്റ് നിരക്കുകളുടെ ട്രെൻഡുകൾ അവലോകനം ചെയ്തതിനെ തുടർന്നാണ് നടപടി.യാത്രക്കാരുടെ വർദ്ധിച്ചുവരുന്ന ആവശ്യകത കണക്കിലെടുത്ത് കൂടുതൽ സർവീസുകൾ സംഘടിപ്പിക്കാനും ടിക്കറ്റ് നിരക്ക് ന്യായമായ നിലയിൽ നിലനിർത്താനും വിമാനക്കമ്പനികൾക്ക് നിർദേശം നൽകിയതായി ഡിജിസിഎ അറിയിച്ചു.
ഉത്സവകാലയളവിൽ യാത്രക്കാർക്ക് ഉയർന്ന ടിക്കറ്റ് നിരക്കിന്റെ ഭാരം ഉണ്ടാകാതിരിക്കാൻ വിമാനക്കമ്പനികളുമായി നേരിട്ടുള്ള ചർച്ചകളും നടത്തിയതായി ശനിയാഴ്ച പുറത്തിറക്കിയ പ്രസ്താവനയിൽ വ്യക്തമാക്കുന്നു.പ്രധാന എയർലൈൻ കമ്പനികൾ ഡിജിസിഎയുടെ നിർദേശത്തോട് പ്രതികരിച്ച് ഒക്ടോബർ, നവംബർ മാസങ്ങളിലായി നൂറുകണക്കിന് അധിക സർവീസുകൾ നടത്തുമെന്ന് പ്രഖ്യാപിച്ചു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഇൻഡിഗോ 42 സെക്ടറുകളിലായി ഏകദേശം 730 അധിക സർവീസുകൾ നടത്തും.
എയർ ഇന്ത്യയും എയർ ഇന്ത്യ എക്സ്പ്രസും ചേർന്ന് 20 റൂട്ടുകളിലായി 486 അധിക സർവീസുകൾ സംഘടിപ്പിക്കും
.സ്പൈസ്‌ജെറ്റ് 38 സെക്ടറുകളിലായി 546 സർവീസുകൾ കൂടി നടത്തുമെന്ന് അറിയിച്ചു.
വിമാന ടിക്കറ്റ് നിരക്കുകളിൽ അമിത വർദ്ധനവോ അന്യായമായ വിലനിശ്ചയങ്ങളോ ഉണ്ടാകുന്നില്ലെന്ന് ഉറപ്പാക്കുന്നതിനായി കർശനമായ മേൽനോട്ടം തുടരുമെന്ന് ഡിജിസിഎ വ്യക്തമാക്കി.


