കോട്ടയം: നഗരസഭട, ജില്ലാ പഞ്ചായത്ത് അധ്യക്ഷ സ്ഥാനത്തേയ്ക്കുള്ള ചർച്ചകൾ സജീവമായി നടക്കുന്നതിനിടെ വിഷയത്തിൽ ഇടപെട്ട് കെ.പി.സി.സി നേതൃത്വം. കോട്ടയം ജില്ലാ പഞ്ചായത്തിലും നഗരസഭയിലും അധ്യക്ഷ സ്ഥാനത്തെച്ചൊല്ലി ചർച്ചകൾ സജീവമായിട്ടുണ്ട്. കോട്ടയം ജില്ലാ പഞ്ചായത്തിൽ ജോഷി ഫിലിപ്പിന്റെയും പി.കെ വൈശാഖിന്റെയും പേരുകളും, നഗരസഭയിൽ എം.പി സന്തോഷ് കുമാറിന്റെയും, അഡ്വ.ടോം കോര അഞ്ചേരിയുടെയും, ടി.സി റോയിയുടെയും ബി.ഗോപകുമാറിന്റെയും പേരുകളാണ് പരിഗണിച്ചിരുന്നത്.
ഇത്തരത്തിൽ ചർച്ച പുരോഗമിക്കുന്നതിനിടെയാണ് ചർച്ചകളിൽ കെ.പി.സി.സി നേതൃത്വം ഇടപെട്ടത്. കോട്ടയം ജില്ലാ പഞ്ചായത്തിലേയ്ക്ക് യുവ സാന്നിധ്യമായ പി.കെ വൈശാഖിനെ പരിഗണിക്കണമെന്നാണ് കെ.പി.സി.സി നൽകിയ നിർദേശമെന്നാണ് ലഭിക്കുന്ന സൂചന. കോട്ടയം നഗരസഭയിലേയ്ക്കു അഡ്വ.ടോം കോര അഞ്ചേരിയുടെ പേരും പ്രഥമ പരിഗണയിലെടുക്കണമെന്നും കെ.പി.സി.സി നേതൃത്വം നിർദേശിച്ചതായാണ് സൂചനകൾ. യുവ പ്രാതിനിധ്യം കണക്കിലെടുക്കണമെന്ന നിർദേശമാണ് ഇവിടെ കെ.പി.സി.സി കണക്കിലെടുക്കുന്നതെന്നാണ് ലഭിക്കുന്ന സൂചന.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
രണ്ട് യുവാക്കളെ രണ്ട് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ അധ്യക്ഷന്മാരാക്കിയാൽ പാർട്ടിയ്ക്ക് പുതിയ ഉണർവ് കൈവരിക്കാൻ സാധിക്കുമെന്നാണ് കെ.പി.സി.സി നേതൃത്വം കണക്ക് കൂട്ടുന്നത്. തദ്ദേശ സ്വയംഭരണ സ്ഥാപന തിരഞ്ഞെടുപ്പിലുണ്ടായ വൻ മുന്നേറ്റം നിയമസഭയിലും ആവർത്തിക്കണമെങ്കിൽ യുവാക്കൾക്ക് അർഹമായ പരിഗണ ജില്ലയിൽ നൽകണമെന്ന് കോൺഗ്രസ് നേതൃത്വം കണക്ക് കൂട്ടുന്നു. ജില്ലയിലെ ഏറ്റവും മികച്ച ട്രാക്ക് റെക്കോർഡുള്ള രണ്ട് യുവാക്കളാണ് പി.കെ വൈശാഖും, അഡ്വ.ടോം കോര അഞ്ചേരിയും. രണ്ടു പേർക്കും അധ്യക്ഷ സ്ഥാനത്ത് ആദ്യ ടേം തന്നെ നൽകിയാൽ പുതുതായി പാർട്ടിയിലേയ്ക്കു കടന്നു വരുന്ന യുവാക്കൾക്ക് നൽകുന്ന പ്രാതിനിധ്യമായി ഇതിനെ കണക്ക് കൂട്ടാം. ഇത് വഴി ജില്ലയിൽ യുവാക്കൾക്കിടയിൽ പാർട്ടിയുടെ സ്വാധീന ശേഷി ഉയർത്താമെന്നും വിലയിരുത്തുന്നു.
ജില്ലയിൽ യുവജന രാഷ്ട്രീയ രംഗത്ത് ഏറ്റവും കൂടുതൽ തിളക്കമാർന്ന പ്രവർത്തനം നടത്തിയ രണ്ടു പേരാണ് ടോമും വൈശാഖും. അതുകൊണ്ടു തന്നെ യുവാക്കൾക്കിടയിൽ നിർണ്ണായകമായ സ്വാധീനവും രണ്ടു പേർക്കമുണ്ട്. ഈ സാഹചര്യത്തിലാണ് കെ.പി.സി.സി നേതൃത്വം പുതുതലമുറ നേതാക്കളെ അധ്യക്ഷ സ്ഥാനത്തേയ്ക്ക് ഉയർത്തിക്കൊണ്ടു വരണമെന്ന നിർദേശം നൽകിയിരിക്കുന്നത്.
യുവാക്കളായത് കൊണ്ടു തന്നെ രണ്ടു പേർക്കും കൃത്യമായ വികസന കാഴ്ചപ്പാടുകളുമുണ്ട്. രണ്ടും പേരും രണ്ടാം തവണയാണ് ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപന തിരഞ്ഞെടുപ്പിൽ വിജയിക്കുന്നത്. കഴിഞ്ഞ തവണ കുറച്ചി ഡിവിഷനിൽ നിന്നും വിജയിച്ച പി.കെ വൈശാഖ് മികച്ച ജില്ലാ പഞ്ചായത്ത് അംഗം എന്ന നിലയിൽ വലിയ അംഗീകാരമാണ് നേടിയത്. ഈ ഒരു പ്രവർത്തന മികവും വ്യക്തിത്വവുമാണ് വൈശാഖിന് ഇക്കുറി സി.പി.എം കോട്ടയായ കുമരകം ഡിവിഷനിൽ വിജയം നേടാൻ സഹായിച്ചത്.
ടോം കോര അഞ്ചേരിയാകട്ടെ കഴിഞ്ഞ തവണ സി.പി.എമ്മിന്റെ ഏറ്റവും മുതിർന്ന നേതാവ് സി.എൻ സത്യനേശനെ പരാജയപ്പെടുത്തിയാണ് നഗരസഭ അംഗമായത്. വാർഡിൽ മികച്ച പ്രവർത്തന പാരമ്പര്യവും ഇദ്ദേഹത്തിനുണ്ട്. ഈ ഒരു പ്രവർത്തന മികവിന്റെ അടിസ്ഥാനത്തിലാണ് കോട്ടയം നഗരസഭയിൽ നഗരമധ്യത്തിലെ മികച്ച ഭൂരിപക്ഷം നൽകി ടോമിനെ സ്വന്തം നാട്ടുകാർ വിജയിപ്പിച്ചതും. ഈ സാഹചര്യത്തിലാണ് ഈ രണ്ടു പേരുകൾക്കും കോൺഗ്രസ് നേതൃത്വം പരിഗണന നൽകണമെന്ന് നിർദേശിച്ചിരിക്കുന്നതെന്നാണ് ലഭിക്കുന്ന വിവരം. ഇന്നും നാളെയുമായി ജില്ലാ പഞ്ചായത്തിലെയും, നഗരസഭകളിലെയും അധ്യക്ഷ സ്ഥാനത്തിൽ തീരുമാനമായേക്കും.


