ഒറ്റപ്പാലം :ഒറ്റപ്പാലത്തുനിന്ന് നിലമ്പൂരിലേക്ക് പോയ കാറിന്റെ ബോണറ്റിനുള്ളിൽ കയറിപ്പറ്റിയ പൂച്ച, യാതൊരു പരിക്കുമേൽക്കാതെ കിലോമീറ്ററുകൾ സഞ്ചരിച്ച് എല്ലാവരെയും അത്ഭുതപ്പെടുത്തി. ഒറ്റപ്പാലം സ്വദേശികളായ അഭിരാം, ആഷിഖ്, രാജീവ് എന്നിവർ യാത്ര ചെയ്ത കാറാണ് പൂച്ചയോടൊപ്പം സഞ്ചരിച്ചത്.എവിടെ വെച്ചാണ് പൂച്ച ബോണറ്റിനുള്ളിലേക്ക് കയറിയതെന്ന കാര്യം വ്യക്തമല്ല. എഞ്ചിൻ്റെ ചൂടോ ശബ്ദമോ വകവയ്ക്കാതെ പൂച്ച ദൂരം താണ്ടിയതും ശ്രദ്ധേയമാണ്. ആദ്യം യാത്രക്കാർക്ക് പൂച്ചയുടെ നിലവിളിയോ മറ്റു ശബ്ദങ്ങളോ ഒന്നും കേട്ടിരുന്നില്ല.പെരിന്തൽമണ്ണ നഗരപ്രദേശത്തേക്ക് കാർ എത്തിയപ്പോൾ ബോണറ്റിൽ നിന്നുണ്ടായ അസാധാരണ ശബ്ദം ശ്രദ്ധയിൽപ്പെട്ടതോടെയാണ് വാഹനം നിർത്തി പരിശോധിച്ചത്.
അതോടെ എഞ്ചിൻ ഭാഗങ്ങളിൽ ഞെരുങ്ങിക്കിടന്ന ഒരു പൂച്ചയെ കണ്ടു.സംഭവം ഫയർഫോഴ്സ് കൺട്രോൾറൂമിനെ വിവരം അറിയിച്ചതോടെയാണ് രക്ഷാപ്രവർത്തകർ എത്തിയത്. പെരിന്തൽമണ്ണ ഫയർഫോഴ്സ് സംഘം മിനിറ്റുകൾക്കകം പൂച്ചയെ സുരക്ഷിതമായി പുറത്തെടുത്ത് സംരക്ഷിത സ്ഥലത്തേക്ക് മാറ്റി.പൂച്ചയ്ക്ക് യാതൊരു പരിക്കുമേൽക്കാത്തതും അത്ഭുതകരമായ രക്ഷാപ്രവർത്തനമായതുമാണ് സാക്ഷികൾ പറഞ്ഞത്. യാത്രയ്ക്കിടെയുണ്ടായ ഈ “അപ്രതീക്ഷിത അതിഥി”യെ കണ്ടറിഞ്ഞതോടെ കാർ യാത്രക്കാരും രക്ഷാപ്രവർത്തകരും ആശ്വാസം പ്രകടിപ്പിച്ചു.

