തിരുവനന്തപുരം :തൈക്കാടിന് സമീപം നടന്ന സംഘർഷത്തിൽ പത്തൊൻപതുകാരനായ അലൻ കുത്തേറ്റ് മരിച്ച സംഭവം കൊലപാതകമെന്ന് പൊലീസ് നിഗമനം.ആദ്യം തർക്കത്തിനിടെ അബദ്ധത്തിൽ സംഭവിച്ചതെന്നായിരുന്നു സംശയം. എന്നാൽ വിശദമായ പരിശോധനയ്ക്കും മൊഴികൾക്കും ശേഷം ഇത് കരുതിക്കൂട്ടിയ ആക്രമണത്തിന്റെ ഭാഗമാണെന്ന് അന്വേഷണ സംഘം വ്യക്തമാക്കുന്നു.നഗരത്തിൽ ഒരുമാസത്തോളമായി തുടരുന്ന ഫുട്ബോൾ മത്സരത്തിനിടെ ഉണ്ടായ തർക്കമാണ് ഇവർ തമ്മിലുള്ള വൈരാഗ്യത്തിന് തുടക്കമായത്. ഇതിന്റെ തുടർച്ചയായി ഇന്നലെ വൈകുന്നേരം തമ്പാനൂരിലുണ്ടായ സംഘർഷത്തിൽ നെട്ടയം സ്വദേശിയായ അലൻ കുത്തേറ്റു മരിച്ചു.
മഹാരാഷ്ട്രയിൽ കഴിഞ്ഞ എട്ട് മാസമായി മതപഠനം നടത്തിവന്നിരുന്ന അലൻ മേയിലായിരുന്നു അവധിക്കായി നാട്ടിലെത്തിയത്. ജനുവരിയിൽ പുണെയിലേക്ക് ഉയർന്ന പഠനത്തിനായി പോകാനൊരുങ്ങിയിരിക്കുകയായിരുന്നു.ഒരു വർഷം മുമ്പ് സഹോദരി ആൻഡ്രിയയുടെ ആത്മഹത്യയും അതിനു മുമ്പ് പിതാവിന്റെ അപകടമരണവും അലന്റെ ജീവിതത്തിൽ വൻ ആഘാതം സൃഷ്ടിച്ചിരുന്നു. പഠനം ഉപേക്ഷിച്ച അലൻ പിന്നീട് മതപഠനത്തിലേക്ക് മാറി. സഹോദരി മരിച്ചത്തിന് ശേഷം ആൻഡ്രിയയുടെ ഭർത്താവ് നിധിന്റെ വീട്ടിലാണ് അലൻ താമസിച്ചിരുന്നത്. ഇപ്പോൾ അമ്മ മാത്രമാണ് അലനായി ഉണ്ടായിരുന്നത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
സുഹൃത്തുക്കളോടൊപ്പം ഫുട്ബോൾ കാണാനും കളിക്കാനുമെത്താറുണ്ടായിരുന്ന അലനെ ഇന്നലെയും സുഹൃത്തുക്കൾ കളിക്കാനായി വിളിച്ചു. വിദ്യാർത്ഥികൾ തമ്മിലുണ്ടായ ഫുട്ബോൾ മത്സരത്തിലെ വിജയിയെ കുറിച്ചുള്ള തർക്കമാണ് വാക്കേറ്റത്തിലേക്ക് നയിച്ചത്.പ്രശ്നം തീർക്കാൻ ഇരുവരും മുതിർന്നവരെ വിളിച്ചു വരുത്തി. എന്നാൽ അവർ തമ്മിലും തർക്കം പൊട്ടിപ്പുറപ്പെട്ടു. ഇതാണ് അവസാനമായി അലന്റെ ജീവൻ നഷ്ടപ്പെടുത്തുന്ന കൊലപാതകത്തിലേക്ക് നയിച്ചത്.സംഭവത്തിൽ നാലുപേരെയാണ് കൺടോൺമെന്റ് പോലീസ് കസ്റ്റഡിയിൽ എടുത്തിരിക്കുന്നത്. ഇതിൽ ഒരാൾ കാപ്പാ പട്ടികയിൽപ്പെട്ടവനുമാണ്. സംഭവവുമായി ബന്ധപ്പെട്ട് കൂടുതൽ അന്വേഷണം പുരോഗമിച്ചുകൊണ്ടിരിക്കുന്നു.


