കോട്ടയം:പള്ളിക്കത്തോട്ടിൽ നടന്ന കലുങ്ക് സഭയ്ക്കെത്തിയ കേന്ദ്രമന്ത്രി സുരേഷ് ഗോപിയെ ലക്ഷ്യം വെച്ച് ഉണ്ടായ സുരക്ഷാ വീഴ്ചയെ തുടർന്ന് സമഗ്രാന്വേഷണം ആവശ്യപ്പെട്ട് ബിജെപി നേതാവ് എൻ. ഹരി രംഗത്തെത്തി.സംഭവവുമായി ബന്ധപ്പെട്ട് ബിജെപി പോലീസിൽ പരാതി നൽകുകയും, നീതിപൂർണ്ണവും ആഴത്തിലുള്ള അന്വേഷണമാണ് ആവശ്യപ്പെടുന്നതെന്നുമാണ് പാർട്ടിയുടെ നിലപാട്.എൻ. ഹരി മാധ്യമങ്ങളോട് പ്രതികരിക്കവെ പറഞ്ഞത്, “വലിയ സുരക്ഷാ വീഴ്ചയാണ് ഇവിടെ സംഭവിച്ചത്. ഇതേക്കുറിച്ച് മുൻകരുതൽ ആവശ്യമായി ഉന്നത പോലീസ് അധികാരികളോട് നേരത്തെ തന്നെ ധരിപ്പിച്ചിരുന്നതും സത്യം തന്നെയാണ്,” എന്നാണ് അദ്ദേഹം വ്യക്തമാക്കിയത്.
കലുങ്ക് സഭയ്ക്കെത്തിയ മന്ത്രിയുടെ വാഹനത്തിന് മുന്നിലേക്ക് ഒരാൾ എടുത്തുചാടിയ സംഭവം ഗുരുതരമാണെന്നും, അതിന്റെ ഉത്തരവാദിത്വം ആഭ്യന്തര വകുപ്പിനും സുരക്ഷ ചുമതലയുള്ള പോലീസ് ഉദ്യോഗസ്ഥർക്കുമാണെന്നും ഹരി ചൂണ്ടിക്കാട്ടി.“ഒന്നരമണിക്കൂർ നീണ്ടു നിന്ന സഭയിലോ ഹെൽപ് ഡെസ്കിലോ പരാതിയൊന്നും നൽകാതെ വാഹനം തടഞ്ഞുനിർത്താൻ ശ്രമിച്ച കഥ വിശ്വസിക്കാനാവുന്നില്ല. ഇതിന്റെ പിന്നിൽ ഒളിഞ്ഞിട്ടുള്ള ഉദ്ദേശങ്ങൾ വ്യക്തമാക്കേണ്ടതുണ്ട്,” അദ്ദേഹം കൂട്ടിച്ചേർത്തു.


