കോട്ടയം: പാലത്തിൽ നിൽക്കുന്നതിനിടെ കൈവിട്ട് വെള്ളത്തിൽ വീണ ഫോൺ കണ്ടെത്താൻ കൊടുരാറ്റിലിറങ്ങി കോട്ടയം അഗ്നിരക്ഷാ സേനാ സംഘം. അരമണിക്കൂർ നീണ്ട തിരച്ചിലിനൊടുവിൽ ഇന്ന് രാവിലെ 12 മണിയോടെ ഫോൺ കണ്ടെത്തിയപ്പോൾ തൃശൂർ സ്വദേശിനിയായ യുവതിയുടെ മുഖത്ത് വിരിഞ്ഞത് ആശ്വാസപ്പുഞ്ചി..! കോട്ടയം അഗ്നിരക്ഷാ സേനാ യൂണിറ്റിലെ ഫയർ ആന്റ് റസ്ക്യൂ ഓഫിസറും സ്കൂബാ ഡൈവറുമായ പി.പി പ്രവീണാണ് കൊടൂരാറ്റിലിറങ്ങി മൊബൈൽ ഫോൺ കണ്ടെത്തി നൽകിയത്.
ബുധനാഴ്ച രാത്രി ഒൻപത് മണിയോടെ കോട്ടയം ഈരയിൽക്കടവ് പാലത്തിലായിരുന്നു സംഭവങ്ങളുടെ തുടക്കം. കോട്ടയം കളക്ടറേറ്റിനു സമീപത്തെ ഫോളോറൽ പാലസ് ഹോട്ടലിലെ ജീവനക്കാരി തൃശൂർ സ്വദേശിനിയായ ആതിര ഈരയിൽക്കടവിലൂടെ നടക്കാനിറങ്ങിയതായിരുന്നു. തുടർന്ന്, ഈരയിൽക്കടവ് പാലത്തിൽ വിശ്രമിക്കുന്നതിനിടെ ഇവരുടെ കയ്യിൽ നിന്നും ഫോൺ വഴുതി വെള്ളത്തിൽ വീണു. ഉടൻ തന്നെ ഇവർ പാലത്തിന് അടിയിൽ ഇറങ്ങി പ്രാഥമിക തിരച്ചിൽ നടത്തിയെങ്കിലും ഫോൺ ആറ്റിൽ മുങ്ങി പോയിരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഇതേ തുടർന്ന് ഇന്ന് രാവിലെ ആതിര സുഹൃത്തുക്കളുമൊത്ത് കോട്ടയം അഗ്നിരക്ഷാ സേനാ ഓഫിസിൽ എത്തി വിവരം പറഞ്ഞു. ഉടൻ തന്നെ അഗ്നിരക്ഷാ സേനാ ഓഫിസിലെ സ്റ്റേഷൻ ഫയർ ആന്റ് റസ്ക്യൂ ഓഫിസർ ടിജോ ജോസഫ്, ഫയർ ആന്റ് റസ്ക്യൂ ഓഫിസർമാരായ പി.പി പ്രവീൺ, അർജുൻ, വനിതാ ഫയർ ആന്റ് റസ്ക്യു ഓഫിസർ ഒ.ഗീതുമോൾ, എഫ്.ആർ.ഒ ഡി സ്വാഗത് എന്നിവർ ഈരയിൽക്കടവിൽ എത്തി. സ്കൂബാ ഡൈവിംങിൽ പരിശീലനം ലഭിച്ച പ്രവീൺ ഉടൻ തന്നെ കൊടൂരാറ്റിൽ ഇറങ്ങി പരിശോധന ആരംഭിച്ചു. അരമണിക്കൂറോളം നടത്തിയ തിരച്ചിലിനൊടുവിൽ അഗ്നിരക്ഷാ സേനാ സംഘം ഫോൺ കണ്ടെത്തി. തുടർന്ന്, ആതിരയ്ക്ക് ഫോൺ കൈമാറുകയും ചെയ്തു. വ്യക്തിപരമായയും ജോലിപരമായതുമായ നിരവധി വിവരങ്ങളുള്ളതിനാലാണ് ഫോൺ വീണ്ടെടുക്കാൻ അഗ്നിരക്ഷാ സേനാ സംഘത്തിന്റെ സഹായം തേടിയതെന്ന് ആതിര പറഞ്ഞു. ഉടൻ തന്നെ സഹായവുമായി രംഗത്ത് എത്തിയ കോട്ടയം അഗ്നിരക്ഷാ സേനാ യൂണിറ്റിന് നിറകണ്ണുകളോടെ നന്ദിയും പറഞ്ഞാണ് ആതിര മടങ്ങിയത്.


