കൊല്ലം: പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍റെ വീട്ടില്‍ നടന്ന എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്‍റെ റെയ്ഡിനെതിരെ മന്ത്രി ഷിബു ബേബി ജോണ്‍. പിണറായി വിജയന്‍റെ വീട്ടില്‍ നടന്ന ഇഡി റെയ്ഡിനോട് താൻ യോജിക്കുന്നില്ലെന്നും ബിജെപി ഇഡിയെ രാഷ്ട്രീയ ആയുധമാക്കാൻ തുടങ്ങിയിട്ട് വർഷങ്ങളായെന്നും ഷിബു ബേബി ജോണ്‍ കൊല്ലത്ത് പ്രതികരിച്ചു. രാഷ്ട്രീയ ലക്ഷ്യത്തോടെയാണ് കേരളത്തിലും ഇഡി പ്രവർത്തിക്കുന്നതെങ്കില്‍ അതിനെ ആർഎസ്പി ശക്തമായി അപലപിക്കുന്നുവെന്നും പറഞ്ഞ മന്ത്രി, ചങ്ങാതിമാർ പിണങ്ങുമ്പോഴാണ് വാശി കൂടുന്നതെന്നും, ഇതിപ്പോള്‍ എന്ത് കാര്യത്തിലാണ് പിണങ്ങിയതെന്ന് അറിയില്ലെന്നും പരിഹസിച്ചു.
പിണറായിക്കും കുടുംബത്തിനും ഒന്നും മറയ്ക്കാൻ ഇല്ലെങ്കില്‍ തന്‍റേടത്തോടെ ഇഡിക്ക് മുന്നില്‍ നില്‍ക്കണമായിരുന്നു. അതിന് പകരം ഇന്നലെ സിപിഎമ്മുകാർ അഴിഞ്ഞാടുകയാണ് ചെയ്തത്. ഇഡി റെയ്ഡ് നടത്തിയപ്പോള്‍ കുറ്റം പറയുന്നത് രാഹുല്‍ ഗാന്ധിയെ ആണ്. എന്നിട്ടും മോദിയെ കുറിച്ച് ഒരക്ഷരം പറയുന്നില്ല. മോദിയെ തൃപ്തിപ്പെടുത്താൻ ആണ് രാഹുല്‍ ഗാന്ധിയെ പറയുന്നതെന്നും ഷിബു ബേബി ജോണ്‍ കുറ്റപ്പെടുത്തി. കേരളത്തില്‍ സിപിഎം തകരാൻ പാടില്ല. സിപിഎം തകർന്ന് ബിജെപി വളരുന്ന സാഹചര്യം കേരളത്തിന് നല്ലതിനല്ല. എന്നാല്‍ സിപിഎമ്മില്‍ നിന്ന് താമരയിലേക്ക് പോകാൻ ആള്‍ക്കാർ തയ്യാറാകുന്നു. ചാത്തന്നൂരും കഴക്കൂട്ടത്തും അത് തെളിഞ്ഞതാണ്. തെരഞ്ഞെടുപ്പ് ഫലം കൊണ്ട് സിപിഎം തങ്ങളുടെ തെറ്റ് തിരുത്തുമെന്നാണ് പ്രതീക്ഷിച്ചത്. എന്നാല്‍ അവർ പാഠം പഠിക്കുന്നില്ലെന്നും ഷിബു പരിഹസിച്ചു.


