പത്തനംതിട്ട:ശബരിമല സ്വർണക്കൊള്ള കേസിൽ അറസ്റ്റിലായ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ബി. മുരാരി ബാബു നൽകിയ രണ്ട് ജാമ്യഹർജികൾ ഹൈക്കോടതി ഡിസംബർ 11-ന് പരിഗണിക്കാൻ മാറ്റി.ദ്വാരപാലക ശിൽപ്പങ്ങളുടെ സ്വർണപ്പാളി നീക്കം ചെയ്യപ്പെട്ട കേസിൽ രണ്ടാമനും, കട്ടിളപ്പാളികൾ കൈമാറ്റം ചെയ്ത കേസിൽ ആറാം പ്രതിയുമായ മുരാരി ബാബു, രണ്ട് കേസുകളിലും പ്രത്യേകം ജാമ്യഹരജികൾ സമർപ്പിച്ചിരുന്നു.മുകളിലെ ഉദ്യോഗസ്ഥരുടെ നിർദ്ദേശപ്രകാരമാണ് താൻ പ്രവർത്തിച്ചതെന്നും, കേസിൽ നിരപരാധിയാണെന്നും, ഒക്ടോബർ 23 മുതൽ റിമാൻഡിലായതാണെന്നും ഹർജിയിൽ മുരാരി ബാബു വാദിക്കുന്നു.
സ്വർണപ്പാളികൾ അറ്റകുറ്റപ്പണി നടത്താൻ തന്ത്രിയുടെ അനുമതി നേടിയ ശേഷമാണ് ചെമ്പെന്ന രേഖപ്പെടുത്തിയും ബോർഡിന് ശുപാർശ നൽകിയതെന്നും ഹർജിയിൽ പറയുന്നു. ഹൈക്കോടതി സംഭവത്തിലെ രണ്ട് ഹരജികളും അടുത്ത തിയ്യതി ചേർത്ത് പരിഗണിക്കാൻ തീരുമാനിച്ചു.


