പത്തനംതിട്ട:ശബരിമല തീർഥാടന സീസണിൽ ട്രെയിൻ വൈകിയോടുന്നത് തീർഥാടകരെ വലിയ ബുദ്ധിമുട്ടിലാഴ്ത്തുന്നു. വെർച്വൽ ക്യൂവിൽ നിർദ്ദിഷ്ട സമയത്ത് തന്നെ ദർശനം നടത്തണമെന്ന കർശന നിർദേശമുണ്ടെങ്കിലും, ഇരുമുടിക്കെട്ടുമായി എത്തിയവരെ തിരിച്ചയക്കില്ലെന്ന ഉറപ്പ് തീർഥാടകർക്ക് ആശ്വാസമാകുന്നു.തീർഥാടകരുടെ ഭൂരിഭാഗവും ആന്ധ്രപ്രദേശ്, തെലങ്കാന, കർണാടക, തമിഴ്നാട്, മഹാരാഷ്ട്ര എന്നിവിടങ്ങളിൽ നിന്നാണ് എത്തുന്നത്.
ട്രെയിനുകൾ കൂടുതലും വൈകിയോടുന്നതിനാൽ യാത്രക്കാർക്ക് സമയത്ത് പമ്പയിൽ എത്താൻ സാധിക്കാതെ വരുന്നു. തുടർന്ന് ബസ് ലഭിക്കുന്നതിലും വൈകുന്നതോടെ 10 മുതൽ 12 മണിക്കൂർ വരെ ദീർഘദൂരം നേരിടേണ്ടി വരുന്നത് പതിവായി. ചില സംഘങ്ങൾ ഒരു ദിവസം മുഴുവൻ വൈകി മാത്രമാണ് ശബരിമലയിലെത്തുന്നത്.വെർച്വൽ ക്യൂവിൽ ബുക്ക് ചെയ്യുന്നവരിൽ 20 ശതമാനം വരെ തീർഥാടകർ നിശ്ചിത സമയത്ത് എത്താത്ത സാഹചര്യമാണ് നിലവിലുള്ളത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഇവരുടെ എണ്ണം കണക്കിലെടുത്ത് സ്പോട്ട് ബുക്കിംഗ് കൂടുതലാക്കണമെന്നാണ് തീർഥാടകരുടെ ആവശ്യം. ഇപ്പോൾ സ്പോട്ട് ബുക്കിംഗ് ദിനംപ്രതി 5000 പേരായി മാത്രമാണ് പരിധി നിശ്ചയിച്ചിരിക്കുന്നത്.അതേസമയം, ശബരിമലയിലും പമ്പയിലും നിലയ്ക്കലിലും ഇന്ന് തിരക്ക് കുറവാണ്. ഇന്ന് പുലർച്ചെ 5 വരെ ലഭ്യമായ കണക്കുകൾ പ്രകാരം 16,989 തീർഥാടകരാണ് പമ്പയിൽ നിന്ന് സന്നിധാനത്തേക്ക് മലകയറിയത്.രാവിലെ 7 മണിയോടെ സന്നിധാനത്തെ വലിയ നടപ്പന്തലിൽ പതിനെട്ടാം പടി കയറാൻ വെറും രണ്ട് വരികളിൽ മാത്രം തീർഥാടകർ കാത്തുനിന്നിരുന്നു. പരമാവധി 30 മിനിറ്റ് കാത്തിരുന്നാൽ മതി. പൂജാ സമയത്താണ് ചെറിയ തിരക്ക് രൂപപ്പെടുന്നത്.


