കൊച്ചി:ഹാസ്യവും വിമർശനവും എഴുത്തും ഒരുപോലെ കൈകാര്യം ചെയ്ത് തന്റെ കഴിവ് തെളിയിച്ച അതുല്യപ്രതിഭയാണ് ശ്രീനിവാസനെന്ന് കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി. ഒരു കലാകാരനോടും അതിർവരമ്പ് ലംഘിക്കരുതെന്ന് പറയാൻ ആരക്കും അർഹതയില്ലെന്നും അദ്ദേഹം പറഞ്ഞു.‘പോളണ്ട്’ എന്ന ഒറ്റവാക്കിലൂടെ കേരള രാഷ്ട്രീയത്തിന് താക്കീത് നൽകിയ വ്യക്തിയാണ് ശ്രീനിവാസനെന്നും, ആ പ്രയോഗത്തെ ഡിപ്ലോമാറ്റിക് ടേബിളിനോടുള്ള അപമര്യാദയായി പോലും കണക്കാക്കാനാവില്ലെന്നും സുരേഷ് ഗോപി വ്യക്തമാക്കി. ആ സിനിമയിൽ ഒരു തവണ മാത്രമാണ് ‘പോളണ്ട്’ എന്ന വാക്ക് ഉപയോഗിച്ചതെന്നും, ഇന്ന് മലയാളികളും മലയാളികളെ അറിയുന്നവരും അതിനെ ഒരു തത്വമായി സ്വീകരിച്ചിരിക്കുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഇതിലൊന്നിലും അതിർവരമ്പ് ലംഘിക്കുന്ന സാഹചര്യമില്ലെന്നും മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞു.ഒരു കലാകാരന്റെ അവലോകനം സത്യസന്ധമാണെങ്കിൽ അവിടെ വിമർശനത്തിന് സാധ്യതയില്ലെന്നും, കലാകാരന്റെ ഇഷ്ടങ്ങൾക്കനുസരിച്ച് കാര്യങ്ങളെ വളച്ചൊടിക്കുമ്പോഴാണ് വിമർശനം ഉയരേണ്ട സാഹചര്യം ഉണ്ടാകുന്നതെന്നും സുരേഷ് ഗോപി അഭിപ്രായപ്പെട്ടു. ശ്രീനിവാസന്റെ സിനിമകളിൽ അത്തരമൊരു സമീപനം ഒരിടത്തും കാണാനാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
സന്തോഷവും ആനന്ദവും നൽകുന്ന സൃഷ്ടികളാണ് ശ്രീനിവാസന്റെ എല്ലാ സിനിമകളും. ചോദ്യം ചെയ്യാനാവുന്ന തരത്തിലുള്ള ഒരു സിനിമ പോലും അദ്ദേഹത്തിനില്ലെന്നും സുരേഷ് ഗോപി പറഞ്ഞു. വിവാദ വിഷയങ്ങളിലേക്ക് കടന്ന ഒന്നോ രണ്ടോ സിനിമകൾ ഉണ്ടെങ്കിലും, ആ സിനിമകൾ താൻ കണ്ടിട്ടില്ലെന്നും ഇനി കാണാൻ തീരുമാനിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.‘ഞാൻ പ്രകാശൻ’ എന്ന സിനിമ നല്ല വിമർശനത്തിന്റെ ഉദാഹരണമല്ലേയെന്നും, ആ സിനിമയിൽ എവിടെയെങ്കിലും കയ്‌പുള്ള അനുഭവം തോന്നിയോയെന്നും അദ്ദേഹം ചോദിച്ചു.


