കുറവിലങ്ങാട് : പഴമയുടെയും പാരമ്പര്യത്തോടും ഒപ്പം പുതുമയും ഒത്തുചേർന്ന് വിവിധ ഹൈന്ദവസങ്കടനകളുടെയും ക്ഷേത്രങ്ങളുടെയും ആഭിമുഖ്യത്തിൽ ധനുമാസ തിരുവാതിര നടന്നു.മകയിരം നോയമ്പ് എട്ടങ്ങാടി നിവേദ്യം ‘പാതിരാപൂചൂടൽ . എന്നി ചടങ്ങുകളും നടന്നു. നാൾ പ്രകാരം തിരുവാതിര നക്ഷത്രം ശനിയാഴ്ച ആണ് വരുന്നത് എങ്കിലും അന്നേ ദിവസം വൈകുനേരം 5.28 ന് തിരുവാതിര നക്ഷത്രം അവസാനിക്കുന്നതിനാൽ തിരുവാതിര കളിയുമായി ബന്ധപ്പെട്ട ചടങ്ങുകൾ വെള്ളിയാഴ്ച രാത്രിയാണ് നടന്നത് . തിരുവാതിരയുടെ ഭാഗമായി ഇലയ്ക്കാട് കാക്കിനിക്കാട് ക്ഷേത്രത്തിൽ വനിതാ സമാജത്തിൻ്റെ നേതൃത്വത്തിൽ തിരുവാതിര കളിയും തിരുവാതിരപ്പുഴുക്ക് വിതരണവും നടന്നു.
ധനുമാസത്തിലെ തിരുവാതിര ഭഗവാൻ ശ്രീപരമശ്വരന്റെ ജന്മനക്ഷത്രമാണ്. തിരുവാതിര നാളിൽ പാർവതീ പരമേശ്വരന്മാരുടെ അനുഗ്രഹത്തിനായി ഭക്തർ വ്രതവും മറ്റ് ചടങ്ങുകളും അനുഷ്ഠിക്കുന്നു. വിവാഹിതകൾ ദീർഘമംഗല്യ ത്തിനും പെൺകുട്ടികൾ ഉത്തമപങ്കാളിയെ ലഭിക്കാനുള്ള പ്രാർഥനയോടുമാണ് തിരുവാതിര വ്രതം അനുഷ്ഠിക്കുന്നത്. ധനുമാസത്തിലെ തിരുവാതിര നാൾ തുടങ്ങുന്നതു മുതൽ അവസാനിക്കുന്നത് വരെ അനുഷ്ഠിക്കുന്ന വ്രതം എന്ന പ്രത്യേകതയുമുണ്ട്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ശിവഭഗവാന്റെ ആയുരാരോഗ്യ സൗഖ്യത്തിനായി ആദ്യമായി തിരുവാതിരവ്രതം അനുഷ്ഠിച്ചത് പാർവതീ ദേവിയായിരുന്നു. കൂടാതെ ശ്രീപരമേശ്വരനും പാർവതീ ദേവിയും തമ്മിലുളള വിവാഹം നടന്നത് തിരുവാതിര നാളിലാണെന്നും ഐതീഹ്യമുണ്ട്. ശക്തി ശിവനോടൊപ്പം ചേരുന്ന ഈ തിരുവാതിര ദിനത്തിൽ വ്രതം അനുഷ്ഠിച്ചാൽ ഉത്തമ ദാമ്പത്യ ജീവിതം ലഭ്യമാകുമെന്നാണ് വിശ്വാസം.വിവാഹം കഴിഞ്ഞ് ആദ്യം വരുന്ന തിരുവാതിര പൂത്തിരുവാതിര എന്നറിയപ്പെടുന്നു.ധനുമാസത്തിലെ മഞ്ഞു പുതച്ച നിലാവിനും രാവിനും തിരുവാതിരപ്പാട്ടിന്റെ ഇമ്പമാണ്. രാവുകൾക്ക് കണ്ണാന്തളിപ്പൂവുകൊണ്ട് കരിമഷിയെഴുതി, മുടിയിൽ മുല്ലപ്പൂ ചുറ്റി തുളസിക്കതിർ വച്ച്, കസവുമുണ്ടുടുത്ത് നിലവിളക്കിനു മുന്നിൽ നിൽക്കുന്നൊരു പെണ്ണിന്റെ ചേലും…ധനു മാസമെന്നാൽ മലയാളത്തിന് തിരുവാതിരയുടെ മാസമാണ്.
തിരുവാതിരക്കളിയുടെ ശീലുകൾ ഉയരുന്ന മാസം. കാലമെത്രെ കടന്നാലും, പുരോഗമിച്ചാലും ധനുമാസവും ആ ദിനത്തിലെ തിരുവാതിരയും മലയാളികൾക്കെന്നും പ്രിയം തന്നെ. സിനിമകളില്‍ ഏറ്റവും മനോഹരമായി വർണിക്കപ്പെട്ടിട്ടുള്ള മലയാളത്തിന്റെ ഒരാചാരവും തിരുവാതിരയാണ്.


