ന്യൂഡല്‍ഹി: ടി.പി. ചന്ദ്രശേഖരൻ വധക്കേസില്‍ സി.പി.എം കുന്നോത്തുപറമ്പ് മുൻ ലോക്കല്‍ കമ്മിറ്റിയംഗം ജ്യോതിബാബു വിന്റെ ജീവപര്യന്തം കഠിനതടവ് സുപ്രീംകോടതി മരവിപ്പിച്ചു. ജാമ്യവും അനുവദിച്ചു. ജ്യോതിബാബുവിന്റെ അപ്പീലില്‍ തീരുമാനമെടുക്കും വരെ ജാമ്യം തുടരും. ജസ്റ്രിസുമാരായ ദീപാങ്കർ ദത്ത, സതീഷ് ചന്ദ്ര ശർമ്മ എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് നടപടി. ജ്യോതിബാബു തന്റെ വൃക്കരോഗം ചൂണ്ടിക്കാട്ടിയെങ്കിലും കേസിലെ മെരിറ്റില്‍ വാദം കേള്‍ക്കുകയായിരുന്നു കോടതി.
വിചാരണക്കോടതി വെറുതെവിട്ടെങ്കിലും കേരള ഹൈക്കോടതി കുറ്റക്കാനാണെന്ന് കണ്ടെത്തി ശിക്ഷിച്ചത് പ്രതിഭാഗം അഭിഭാഷകർ ചൂണ്ടിക്കാട്ടി. ജീവപര്യന്തം കഠിനതടവും 2 ലക്ഷം രൂപ പിഴയും ഹൈക്കോടതി ശിക്ഷിച്ചത് കൃത്യമായ തെളിവില്ലാതെയാണെന്നും വാദിച്ചു. പ്രഥമദൃഷ്ട്യാ വാദമുഖങ്ങളില്‍ കഴമ്പുണ്ടെന്ന് കണ്ടെത്തി ശിക്ഷ സുപ്രീംകോടതി മരവിപ്പിക്കുകയായിരുന്നു. ജാമ്യം അനുവദിക്കുന്നതിനെ സംസ്ഥാന സർക്കാരും, ടി.പിയുടെ ഭാര്യ കെ.കെ. രമയും എതിർത്തു.


