അന്തർ സംസ്ഥാന കരാർ: കർണാടകയിലേക്കുള്ള കെഎസ്ആർടിസി സർവീസുകളിൽ ടിക്കറ്റ് നിരക്കിൽ വർധന

തിരുവനന്തപുരം: കെഎസ്ആർടിസി കർണാടകയിലേക്ക് നടത്തുന്ന സർവീസുകളിൽ ടിക്കറ്റ് നിരക്കിൽ വർധന. ഇന്ന് മുതൽ പ്രാബല്യത്തിൽ വരും. കർണാടക സ്റ്റേറ്റ് ട്രാൻസ്‌പോർട് കോർപറേഷൻ ടിക്കറ്റ് നിരക്ക് വർധിപ്പിച്ച സാഹചര്യത്തിലാണ് നടപടി. അന്തർ സംസ്ഥാന കരാർ പ്രകാരം ടിക്കറ്റ് നിരക്കുകൾ ഏകീകൃതമായിരിക്കണമെന്ന് ഇരു സംസ്ഥാനങ്ങളും തമ്മിൽ ധാരണയുണ്ട്.

Advertisements

ബസ് നിരക്ക് 15 ശതമാനം വർധിപ്പിക്കാൻ കർണാടക സർക്കാർ തീരുമാനിച്ചതായി നിയമ, പാർലമെന്‍ററി കാര്യ മന്ത്രി എച്ച്‌ കെ പാട്ടീലാണ് അറിയിച്ചത്. മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ നേതൃത്വത്തിൽ ചേർന്ന മന്ത്രിസഭാ യോ​ഗത്തിലാണ് തീരുമാനം. ഇന്ധന വിലയിലും ജീവനക്കാരുടെ വേതനത്തിനുമുള്ള ചെലവ് വർധിക്കുന്നത് ഉൾപ്പെടെ, പ്രവർത്തന ചെലവിലെ ഗണ്യമായ വർധനവ് കണക്കിലെടുത്താണ് തീരുമാനമെന്ന് മന്ത്രി പറഞ്ഞു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

കർണാടക സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷൻ (കെഎസ്ആർടിസി), നോർത്ത് വെസ്റ്റ് കർണാടക റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷൻ (എൻഡബ്ല്യുകെആർടിസി), കല്യാണ കർണാടക റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷൻ (കെകെആർടിസി), ബാംഗ്ലൂർ മെട്രോപൊളിറ്റൻ ട്രാൻസ്പോർട്ട് കോർപ്പറേഷൻ (കെകെആർടിസി) എന്നീ നാല് സംസ്ഥാന ട്രാൻസ്പോർട്ട് കോർപ്പറേഷനുകളുടെ ബസ് നിരക്ക് പരിഷ്കരിക്കാനാണ് മന്ത്രിസഭ തീരുമാനിച്ചത്. 

നിരക്ക് വർധന ഇന്ന് മുതൽ പ്രാബല്യത്തിൽ വരുമെന്നും മന്ത്രി അറിയിച്ചു. 2015 ജനുവരി 10 ന് ഡീസൽ വില ലിറ്ററിന് 60.90 രൂപയായിരുന്നപ്പോഴാണ് സർക്കാർ ഉടമസ്ഥതയിലുള്ള ട്രാൻസ്‌പോർട്ട് കോർപ്പറേഷനുകളുടെ ബസ് ചാർജുകൾ അവസാനമായി വർധിപ്പിച്ചതെന്ന് പാട്ടീൽ പറഞ്ഞു.

നാല് കോർപ്പറേഷനുകളുടെ പ്രതിദിന ഡീസൽ ഉപഭോഗം 10 വർഷം മുമ്പ് 9.16 കോടി രൂപയായിരുന്നത് ഇപ്പോൾ 13.21 കോടി രൂപയായി വർധിച്ചു. ഈ നാല് കോർപ്പറേഷനുകളിലെയും ജീവനക്കാർക്കുള്ള ചെലവ് പ്രതിദിനം 12.95 കോടി രൂപയായിരുന്നു. ഇപ്പോൾ പ്രതിദിനം 18.36 കോടി രൂപയായി. അതേസമയം സ്ത്രീകൾക്ക് സൗജന്യ യാത്ര നൽകുന്ന ‘ശക്തി’ പദ്ധതി തുടരുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. 15 ശതമാനം വർദ്ധനവിന് ശേഷവും അയൽ സംസ്ഥാനങ്ങളെ അപേക്ഷിച്ച് കർണാടകയിൽ ബസ് ചാർജ് കുറവാണെന്നും മന്ത്രി അവകാശപ്പെട്ടു.

Hot Topics

Related Articles