ടെക്സസ്: സ്പേസ് എക്സിന്റെ സ്റ്റാര്‍ഷിപ്പ് മെഗാ റോക്കറ്റിന്റെ എട്ടാം പരീക്ഷണ വിക്ഷേപണം പൊട്ടിത്തെറിയില്‍ അവസാനിച്ചതോടെ അമേരിക്കയില്‍ വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു. ടെക്സസിലെ ബൊക്ക ചിക്ക ബീച്ചിന് സമീപമുള്ള സ്റ്റാര്‍ ബേസില്‍ നിന്ന് കുതിച്ചുയര്‍ന്ന് മിനിറ്റുകള്‍ക്ക് ശേഷം സ്റ്റാര്‍ഷിപ്പിന്റെ ഏറ്റവും മുകളിലെ ഷിപ്പ് ഭാഗം ചിന്നഭിന്നമാവുകയായിരുന്നു. ഇതോടെ ബഹിരാകാശത്ത് റോക്കറ്റ് മാലിന്യങ്ങള്‍ നിറഞ്ഞതാണ് വിമാന സര്‍വീസുകള്‍ വൈകിപ്പിക്കാനും വഴിതിരിച്ചുവിടാനും കാരണമായത്. റോക്കറ്റ് അവശിഷ്ടങ്ങള്‍ പതിച്ച് വിമാനങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിക്കാതിരിക്കാനാണ് ഈ മുന്നൊരുക്കം യുഎസ് ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്ട്രേഷന് നടത്തിയത്.
സ്റ്റാര്‍ഷിപ്പ് പൊട്ടിത്തെറിയുടെ പശ്ചാത്തലത്തില്‍ ഫ്ലോറിഡയിലെ നാല് വിമാനത്താവളങ്ങളില്‍ നിന്നുള്ള സര്‍വീസുകള്‍ ഒരു മണിക്കൂറോളം വൈകിപ്പിച്ചു. മിയാമി എയര്‍പോര്‍ട്ടാണ് സര്‍വീസുകള്‍ നിലച്ച ഒരു വിമാനത്താവളം. ഗള്‍ഫ് ഓഫ് മെക്സിക്കോയ്ക്ക് മുകളിലൂടെയുള്ള നിരവധി വിമാന സര്‍വീസുകള്‍ വഴിതിരിച്ചുവിട്ടതായി ഫ്ലൈറ്റ്റഡാര്24 റിപ്പോര്‍ട്ട് ചെയ്തു. നിര്‍ഭാഗ്യകരമായ പൊട്ടിത്തെറി സംഭവിച്ചതോടെ ഉടന്‍ തന്നെ സുരക്ഷാ ഉദ്യോഗസ്ഥരുമായി ഏകോപനം ആരംഭിച്ചതായി സ്പേസ് എക്സ് അറിയിച്ചു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
രാത്രി നടന്ന സ്റ്റാര്‍ഷിപ്പിന്റെ എട്ടാം പരീക്ഷണത്തില്‍ വിക്ഷേപണത്തിന് ശേഷം റോക്കറ്റിന്റെ ഹെവി ബൂസ്റ്റര്‍ ഭാഗം മൂന്നാംവട്ടവും ഭൂമിയിലെ യന്ത്രക്കൈയില്‍ സുരക്ഷിതമായി ലാന്‍ഡ് ചെയ്തെങ്കിലും മുകളിലെ ഷിപ്പ് ഭാഗം നിയന്ത്രണം നഷ്ടമായതിനെ തുടര്‍ന്ന് പൊട്ടിത്തെറിക്കുകയായിരുന്നു. സ്റ്റാര്‍ഷിപ്പിന്റെ കഴിഞ്ഞ ഏഴാം പരീക്ഷണ വിക്ഷേപണത്തിലും സമാനമായി ബൂസ്റ്റര്‍ മെക്കാസില്ല പിടികൂടുകയും, ഷിപ്പ് പൊട്ടിത്തെറിക്കുകയും ചെയ്തിരുന്നു.
അന്നും ബഹിരാകാശ അവശിഷ്ടങ്ങള്‍ കൊണ്ടുള്ള അപകടങ്ങള്‍ ഒഴിവാക്കാന്‍ വിമാനങ്ങള്‍ യുഎസ് ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്ട്രേഷന് വഴിതിരിച്ചുവിട്ടിരുന്നു. ബഹിരാകാശത്ത് വച്ചാണ് ഷിപ്പിന്റെ പൊട്ടിത്തെറി സംഭവിച്ചതെങ്കിലും അവശിഷ്ടങ്ങളുടെ ചെറിയ ഭാഗങ്ങള്‍ ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് പ്രവേശിക്കാനുള്ള സാധ്യത മുന്നില്‍ കണ്ടാണ് ഈ ജാഗ്രതാ നടപടി സ്വീകരിച്ചത്.