കൊച്ചി: എം 80 പരമ്പരയിൽ ‘മൂസാക്ക’ എന്ന കഥാപാത്രം അവതരിപ്പിച്ച് പ്രേക്ഷകരെ വളരെയധികം ചിരിപ്പിച്ച വിനോദ് കോവൂർ, കേരളത്തിലെ കലാകാരന്മാർ നേരിട്ടിരുന്ന പ്രതിസന്ധിയെക്കുറിച്ച് തുറന്നു പറഞ്ഞു. കേന്ദ്ര സർക്കാർ ജീവനക്കാർക്ക് ഒരു മാസത്തെ ശമ്പളത്തേക്കാള്‍ ചില കലാകാരന്മാർ ഉണ്ടാക്കുന്നുണ്ടെങ്കിലും, അതിന് സ്ഥിരതയില്ലെന്നും സമൂഹത്തിന് മുന്നില്‍ വിലയില്ലെന്നും വിനോദ് പറയുന്നു.
ഒരു പതിമൂന്ന് വീടുകളില്‍ ഞാൻ പെണ്ണുകാണാൻ പോയിട്ടുണ്ട്. ഈ വീടുകളില്‍ പെണ്‍കുട്ടികളെ ഇഷ്ടപ്പെടും. പെണ്‍കുട്ടികള്‍ ഇങ്ങോട്ടും ഇഷ്ടപ്പെടും. പക്ഷേ വീട്ടുകാർ പറയും, ‘കലാകാരനായതുകൊണ്ട് പെണ്ണുകൊടുക്കാൻ പറ്റില്ല. ജോലി വേണം. ജോലിയുണ്ടെങ്കിൽ മാത്രമേ അവർ പെണ്ണ കൊടുക്കൂ.’ അങ്ങനെ പറയുമ്പോള്‍ ഭയങ്കര സങ്കടം തോന്നും.ഒരു കേന്ദ്ര സർക്കാർ ഉദ്യോഗസ്ഥന് ഒരു മാസം ലഭിക്കുന്ന ശമ്പളത്തേക്കാള്‍ നമ്മള് ഉണ്ടാക്കുന്നുണ്ട്. പക്ഷേ, അത് ശമ്പളമല്ലല്ലോ? കൂലിയല്ലേ. അതിന് വിലയില്ല. അങ്ങനെ കുറേ കല്യാണങ്ങള്‍ മുടങ്ങി. എന്റെ ഭാര്യ പതിനാലാമത്തെ ആളാണ്. ഭാര്യയുടെ വീട്ടില്‍ ആദ്യം പ്രശ്നങ്ങൾ ഉണ്ടായിരുന്നു.കൊടുക്കണോ വേണ്ടയോ എന്ന ആലോചന ഉണ്ടായിരുന്നു. ഞാൻ അവളെ നേരിൽ പോയി കണ്ട് പറഞ്ഞു, ‘എനിക്ക് ഇനി പെണ്ണുകാണാൻ വയ്യ. നിന്നെ ഞാൻ നന്നായി ഇഷ്ടപ്പെട്ടിട്ടുണ്ട്. നീ ഒന്ന് വാശിപിടിച്ചാല്‍ കല്യാണം നടക്കും. പൊന്നുപോലെ ഞാൻ നോക്കിക്കൊള്ളാം. ഒരു കുഴപ്പമുണ്ടാകില്ല.’”വിനോദ് കോവൂരിന്റെ വാക്കുകൾ കലാകാരന്മാർ നേരിട്ടിരുന്ന സാമ്പത്തികവും സാമൂഹികവുമായ വെല്ലുവിളികളെ വ്യക്തമാക്കുന്ന ഒന്നാണ്.


