ന്യൂഡൽഹി: മൊബൈൽ നമ്പർ പോർട്ടബിലിറ്റിയുടെ മാതൃകയിൽ ഇനി എല്‍പിജി കണക്ഷനും പോർട്ടുചെയ്യാനാകും. ഗ്യാസ് കണക്ഷനുമായി ബന്ധപ്പെട്ട സേവനങ്ങളിൽ കമ്പനിയോട് തൃപ്തിയില്ലെങ്കിൽ ഉപഭോക്താക്കൾക്ക് ഇനി വേറൊരു കമ്പനിയിലേക്ക് മാറാം. കണക്ഷൻ റദ്ദാക്കുകയോ പുതിയത് എടുക്കുകയോ ചെയ്യാതെ തന്നെ ഇഷ്ടമുള്ള കമ്പനി തെരഞ്ഞെടുക്കാനുള്ള അവസരമാണ് ലഭ്യമാകുന്നത്.പാചകവാതക വിതരണം നിയന്ത്രിക്കുന്ന പെട്രോളിയം ആൻഡ് നാച്ചുറൽ ഗ്യാസ് റെഗുലേറ്ററി ബോർഡ് (പിഎൻജിആർബി) ഇതിനായുള്ള ചട്ടക്കൂട് തയ്യാറാക്കുകയാണ്. ഓഹരി ഉടമകളുടെയും ഉപഭോക്താക്കളുടെയും അഭിപ്രായങ്ങൾ ഒക്ടോബർ പകുതിയോടെ സമർപ്പിക്കണം. ലഭിക്കുന്ന അഭിപ്രായങ്ങളുടെ അടിസ്ഥാനത്തിൽ എല്‍പിജി പോർട്ടബിലിറ്റിക്കായുള്ള നിയമങ്ങളും മാർഗനിർദേശങ്ങളും രൂപപ്പെടുത്തും.
2013 ഒക്ടോബറിൽ യുപിഎ സർക്കാർ പരീക്ഷണാടിസ്ഥാനത്തിൽ 13 സംസ്ഥാനങ്ങളിലെ 24 ജില്ലകളിൽ എല്‍പിജി പോർട്ടബിലിറ്റി ആരംഭിച്ചിരുന്നു. എന്നാൽ അന്ന് ഉപഭോക്താക്കൾക്ക് വിതരണക്കാരെ (ഡീലർമാർ) മാത്രം മാറ്റാനായിരുന്നു അവസരം. 2014 ജനുവരിയിൽ ഇത് 480 ജില്ലകളിലേക്ക് വ്യാപിപ്പിച്ചു. ഇന്ത്യൻ ഓയിൽ കോർപ്പറേഷന്റെ ഇൻഡെൻ ഗ്യാസ് ഉപയോക്താക്കൾക്ക് വിതരണക്കാരിൽ നിന്ന് ആരെയെങ്കിലും തെരഞ്ഞെടുക്കാൻ സാധിച്ചിരുന്നുവെങ്കിലും, ഭാരത് പെട്രോളിയത്തിന്റെ ഭാരത് ഗ്യാസിലേക്കോ ഹിന്ദുസ്ഥാൻ പെട്രോളിയത്തിന്റെ എച്ച്.പി ഗ്യാസിലേക്കോ മാറാൻ കഴിഞ്ഞിരുന്നില്ല. ഈ പരിമിതിയാണ് പുതിയ സംവിധാനം ഒഴിവാക്കുന്നത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
2025 സാമ്പത്തിക വർഷത്തിലെ കണക്കുകൾ പ്രകാരം ഇന്ത്യയിൽ 32 കോടിയിലധികം എല്‍പിജി കണക്ഷനുകൾ ഉണ്ട്. സേവനവുമായി ബന്ധപ്പെട്ട 17 ലക്ഷത്തിലധികം പരാതികൾ ഇതിനോടൊപ്പം രേഖപ്പെടുത്തിയിട്ടുണ്ട്. വിതരണക്കാർ വഴി സേവനം കൃത്യമായി ലഭിക്കാത്തപ്പോൾ ഉപഭോക്താക്കൾക്ക് നിലവിൽ മാർഗങ്ങൾ പരിമിതമാണ്. പുതിയ സംവിധാനത്തോടെ ഇതിന് പരിഹാരം ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
പെട്രോളിയം മന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം കമ്പനി തിരിച്ചുള്ള ഉപഭോക്തൃ വിവരങ്ങൾ
ഇൻഡ്യൻ ഗ്യാസ് – 15 കോടി ഉപഭോക്താക്കൾ (50%)
ഭാരത് ഗ്യാസ് – 8 കോടി ഉപഭോക്താക്കൾ (25%)
എച്ച്.പി ഗ്യാസ് – ഏകദേശം 20% ഉപഭോക്താക്കൾ
ഗ്യാസ് സിലിണ്ടറിന് ഒരേ വിലയാണെങ്കിൽ, ഉപഭോക്താവിന് ഇഷ്ടമുള്ള ഗ്യാസ് കമ്പനി തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യമുണ്ടാകണമെന്നു പിഎൻജിആർബി വ്യക്തമാക്കി.


