കുമളി:കേരളത്തിലേക്ക് വിൽപ്പനയ്ക്കായി കടത്തിയ 46.5 കിലോ കഞ്ചാവുമായി അമ്മയും രണ്ട് മക്കളുമുള്‍പ്പെടെ നാലുപേർ പിടിയിലായി. ആന്ധ്രാപ്രദേശ് സ്വദേശികളായ രാജേഷ് കണ്ണൻ, ബില്ലി രാമലക്ഷ്മി, മകന്‍ ദുര്‍ഗ പ്രകാശ്, പ്രായപൂര്‍ത്തിയാകാത്ത മകന്‍ എന്നിവരെയാണ് കമ്പം പൊലീസ് അറസ്റ്റ് ചെയ്തത്.വെള്ളിയാഴ്ച വൈകിട്ടാണ് സംഭവം. ആന്ധ്രാപ്രദേശിൽ നിന്നു ആഡംബര കാറിൽ യാത്രതിരിച്ച കുടുംബം കേരളത്തിലേക്ക് കടക്കാനൊരുങ്ങുമ്പോഴാണ് തമിഴ്നാട് പൊലീസ് കുമളിക്ക് സമീപം ഇവരെ തടഞ്ഞത്.
ഒരേ കുടുംബം ആണെന്നതിനാൽ സംശയം തോന്നില്ലന്നായിരുന്നു പ്രതികളുടെ കണക്കുകൂട്ടൽ.തുടർന്ന് പൊലീസ് നടത്തിയ പരിശോധനയിൽ കാറിനുള്ളിലെ ട്രാവൽ ബാഗിൽ കഞ്ചാവ് കണ്ടെത്തുകയായിരുന്നു. ഏകദേശം അഞ്ച് ലക്ഷം രൂപ വിലമതിക്കുന്ന കഞ്ചാവാണ് പിടികൂടിയത്. അവധിക്കാലം ആഘോഷിക്കാനെത്തിയതാണെന്ന മറവിൽ കേരളത്തിലേക്ക് കഞ്ചാവ് കടത്താനും വിൽപ്പന നടത്താനും പദ്ധതിയിട്ടിരുന്നതായും ഇവർ പൊലീസിനോട് മൊഴി നൽകി. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.


