ന്യൂയോർക്ക്: ന്യൂയോർക്കിൻ്റെ മേയർ സ്ഥാനത്തേക്ക് സൊഹ്റാൻ മംദാനി എന്ന 34കാരൻ എത്തുമ്പോൾ ഇന്ത്യക്കാർക്കും അഭിമാനിക്കാൻ വകയുണ്ട്. പ്രശസ്‌ത ഇന്ത്യൻ സിനിമാ സംവിധായിക മീരാ നായരുടെ മകനാണ് മംദാനി. സോഷ്യലിസ്‌റ്റ് ആശയങ്ങൾ മംദാനിയെ യുഎസ് പ്രസിഡന്റ്റ് ഡോണൾഡ് ട്രംപിൻ്റെ ശത്രുവാക്കി മാറ്റിയപ്പോൾ, പുരോഗമന കാഴ്ച്‌ചപ്പാടും സാധാരണക്കാർക്ക് അനുകൂലമായ നിലപാടുകളും മംദാനിയുടെ പൊതുസ്വീകാര്യത വർധിപ്പിച്ചു.
ഉഗാണ്ടയിലെ കാംപ്ലയിൽ 1991 ഒക്ടോബർ 18നാണ് സൊഹ്റാൻ മംദാനിയുടെ ജനനം. കൊളംബിയ സർവകലാശാലാ പ്രഫസറായ മഹ്‌മൂദ് മംദാനിയാണ് പിതാവ്. ‘സലാം ബോംബെ,’ ‘മൺസൂൺ വെഡ്‌ഡിങ്, ‘ദ് നെയിംസേക്ക്’ തുടങ്ങിയ സിനിമകളിലൂടെ പ്രശസ്‌തയാണ് അമ്മ മീരാ നായർ. ഏഴു വയസ്സുള്ളപ്പോൾ മാതാപിതാക്കളോടൊപ്പം ന്യൂയോർക്കിലേക്ക് താമസം മാറി. സിറിയയിൽ നിന്നുള്ള കലാകാരിയായ റാമ ദുവാജിയാണ് മംദാനിയുടെ ഭാര്യ.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
2018ലാണ് മംദാനി യുഎസ് പൗരത്വം നേടുന്നത്. 2020 ൽ ക്വീൻസിൽനിന്നു ന്യൂയോർക്ക് സ്‌റ്റേറ്റ് അസംബ്ലിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. 2022 ലും 2024 ലും എതിരില്ലാതെ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. ന്യൂയോർക്കിന്റെ ആദ്യ മുസ്‌ലിം മേയറായി ചുമതലയേൽക്കുന്ന മംദാനി ഗാസ വിഷയത്തിൽ ഇസ്രയേലിനെതിരെയും ട്രംപിന്റെ പിന്തുണക്കെതിരെയും നിലപാടെടുത്തിരുന്നു. ഇസ്രയേൽ ഗാസയിൽ നടത്തുന്നത് വംശഹത്യയാണെന്നു വിമർശിച്ച മംദാനി, ട്രംപിൻ്റെ കുടിയേറ്റ വിരുദ്ധ നിലപാടുകൾക്കെതിരെയും ശബ്ദമുയർത്തി.
‘കമ്യൂണിസ്‌റ്റ് ഭ്രാന്തൻ’ എന്നാണ് ഇതേ തുടർന്ന് ട്രംപ് മംദാനിയെ വിളിച്ചത്.ന്യൂയോർക്ക് സിറ്റി മേയർ സ്‌ഥാനാർഥിയാകാനുള്ള ഡമോക്രാറ്റിക് പാർട്ടിക്കുള്ളിലെ തിരഞ്ഞെടുപ്പിൽ മുൻ ന്യൂയോർക്ക് സ്റ്റേറ്റ് ഗവർണർ ആൻഡ്രൂ കുമോയെ ആണ് മംദാനി പരാജയപ്പെടുത്തിയത്. മേയർ തിരഞ്ഞെടുപ്പിൽ സ്വതന്ത്രനായെത്തിയ കുമോ തന്നെയായിരുന്നു പ്രധാന എതിരാളി. തൊഴിലാളികളുടെ ജീവിതച്ചെലവു കുറയ്ക്കുമെന്ന പ്രഖ്യാപനവും അമിത വാടക നിയന്ത്രണം, സൗജന്യ ഡേ കെയർ, സൗജന്യ ബസുകൾ തുടങ്ങിയ പ്രഖ്യാപനങ്ങളും സാധാരണക്കാർക്കിടയിൽ മംദാനിയുടെ സ്വീകാര്യത വർധിപ്പിച്ചു. മുതിർന്ന സെനറ്റർ ബേണി സാൻഡേഴ്സ് ഉൾപ്പെടെയുള്ളവരുടെ പിന്തുണയും മംദാനിക്കുണ്ടായിരുന്നു.


