തൃശ്ശൂർ: കേരളത്തിൽ എയിംസ് സ്ഥാപിക്കുമെന്ന വാഗ്ദാനം വീണ്ടും ആവർത്തിച്ച് ബി.ജെ.പി എംപി സുരേഷ് ഗോപി. “കേരളത്തിൽ എവിടെയെങ്കിലും എയിംസിന്റെ തറക്കല്ലെങ്കിലും ഇടാതെ ഞാൻ ഇനി വോട്ടഭ്യർഥിച്ച് വരികയില്ല,” എന്നാണ് അദ്ദേഹം വ്യക്തമാക്കിയത്. തൃശ്ശൂ കോർപറേഷൻ സ്റ്റേഡിയത്തിൽ നടന്ന ‘എസ്‌ജി കോഫി ടൈംസ്’ പരിപാടിയിലായിരുന്നു എംപിയുടെ പ്രസ്താവന.എയിംസ് ആലപ്പുഴയിലായിരിക്കും കൊണ്ടുവരാനുള്ള ശ്രമമെന്നും, അതാണ് ഏറ്റവും യോജിച്ച സ്ഥലം എന്നും സുരേഷ് ഗോപി വ്യക്തമാക്കി. “കേരളത്തിൽ എയിംസ് തരുമെങ്കിൽ അത് ആലപ്പുഴയിൽ തന്നെ വേണം. ഇത്രയും അടിതെറ്റി കിടക്കുന്ന പ്രദേശം മറ്റൊന്നുമില്ല.
ഇടുക്കിയും ആലപ്പുഴയുമാണ് ഏറ്റവും വലിയ ദുരിതത്തിൽ ആയിരിക്കുന്നത്. എന്നാൽ ഭൂമിശാസ്ത്രപരമായി നോക്കിയാൽ എയിംസ് ഇടുക്കിയിൽ കൊണ്ടുവരാൻ പ്രായോഗികമല്ല, അതിനാൽ ആലപ്പുഴയാണ് ഏറ്റവും യോജിച്ച സ്ഥലം,” അദ്ദേഹം പറഞ്ഞു.തൃശ്ശൂർ എംപിയായാലും താൻ സംസ്ഥാനത്തിന്റെ മുഴുവൻ വികസനത്തിൻ്റെയും പ്രതിനിധിയാണെന്ന് സുരേഷ് ഗോപി ആവർത്തിച്ചു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
“ഞാൻ തൃശ്ശൂരിനുവേണ്ടി മാത്രം പ്രവർത്തിക്കുന്ന എംപി അല്ല. കേരളത്തിനുവേണ്ടി പ്രവർത്തിക്കുന്ന തൃശ്ശൂർകാരൻ എംപിയാണ്,” അദ്ദേഹം വ്യക്തമാക്കി.എയിംസ് ആലപ്പുഴയ്ക്ക് അനുവദിക്കാതെ വന്നാൽ തൃശ്ശൂരിനുവേണ്ടി തന്നെ തന്റെ ശക്തി പ്രകടിപ്പിക്കുമെന്നും എംപി മുന്നറിയിപ്പ് നൽകി. “ആലപ്പുഴയ്ക്ക് എയിംസ് അനുവദിക്കാത്ത പക്ഷം തൃശ്ശൂരിൻ്റെ തണ്ടെല്ല് ഞാൻ അവിടെ പ്രകടിപ്പിക്കും. പിന്നെ അത് തൃശ്ശൂരിനാണ് ലഭിക്കേണ്ടത്,” സുരേഷ് ഗോപി വ്യക്തമാക്കി.
കേന്ദ്ര ആരോഗ്യമന്ത്രി പറഞ്ഞതനുസരിച്ച്, “ഉചിതമായ സമയത്ത് ഉചിതമായ സ്ഥലത്ത് എയിംസ് വരും” എന്ന വാക്കിൽ താൻ പൂർണ്ണ വിശ്വാസമുണ്ടെന്നും എംപി പറഞ്ഞു. “2029ൽ വോട്ടിന് മുന്നിൽ വരുമ്പോൾ കേരളത്തിൽ എവിടെയെങ്കിലും എയിംസിന്റെ തറക്കല്ലെങ്കിലും ഇടാതെ ഞാൻ നിങ്ങളുടെ മുമ്പിൽ വരില്ല,” എന്നാണ് സുരേഷ് ഗോപിയുടെ ഉറച്ച വാക്ക്.


