കോട്ടയം: വിമത സ്ഥാനാർത്ഥിയായി നിന്ന് പത്ത് വർഷം മുൻപ് യുഡിഎഫ് ക്യാമ്പിനെ വിറപ്പിച്ച യൂത്ത് കോൺഗ്രസ് നേതാവ് ജിം അലക്സ് കേരള കോൺഗ്രസ് എമ്മിലേയ്ക്ക്. നാളെ കേരള കോൺഗ്രസ് എം സംസ്ഥാന കമ്മിറ്റി ഓഫിസിൽ എത്തി ജോസ് കെ.മാണിയിൽ നിന്നും പാർട്ടി അംഗത്വം ഏറ്റുവാങ്ങുന്ന ജിം അലക്സ് ജില്ലാ പഞ്ചായത്ത് അതിരമ്പുഴ ഡിവിഷനിൽ രണ്ടില ചിഹ്നത്തിൽ എൽ.ഡി.എഫ് സ്ഥാനാർത്ഥിയാകും. വൻ ജനപിൻതുണയുള്ള ജിം അലക്സ് കോൺഗ്രസിൽ നേരിട്ടകടുത്ത അവഗണനയെ തുടർന്നാണ് കേരള കോൺഗ്രസ് എമ്മിൽ ചേരുന്നത്.
2015 ൽ നടന്ന തദ്ദേശ സ്വയംഭരണ സ്ഥാപന തിരഞ്ഞെടുപ്പിൽ യുഡിഎഫിനെതിരെ റിബൽ സ്ഥാനാർത്ഥിയായി ജിം അലക്സ് മത്സരിച്ചിരുന്നു. അന്ന് 14000 വോട്ട് നേടിയ ജിം യുഡിഎഫ് സ്ഥാനാർത്ഥിയുടെ പരാജയത്തിന് കാരണമായിരുന്നു. ഈ ഒറ്റ വോട്ടിന്റെ ബലത്തിലാണ് സിപിഎം സ്ഥാനാർത്ഥിയായി മത്സരിച്ച മഹേഷ് ചന്ദ്രൻ അന്ന് വിജയിച്ചതും ജില്ലാ പഞ്ചായത്തംഗമായതും.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
എന്നാൽ, അന്ന് വിമതനായി മത്സരിച്ച ജിം അലക്സിനെ പിന്നീട് കോൺഗ്രസ് പാർട്ടി ഒരു ഘട്ടത്തിലും പരിഗണിച്ചില്ലെന്നതാണ് പരാതി. കോൺഗ്രസിനുള്ളിലും അതിരമ്പുഴ പഞ്ചായത്തിലും, ആർപ്പൂക്കരയിലും വിപുലമായ ബന്ധങ്ങളും സൗഹൃദങ്ങളുമുള്ള ജിം അല്ക്സ് പ്രദേശത്ത് വൻ ജനകീയനാണ്. എന്നാൽ, കോൺഗ്രസ് പാർട്ടിയ്ക്കുള്ളിലെ ഒരു വിഭാഗം ജിമ്മിനെ എല്ലാക്കാലത്തും ഒതുക്കി നിർത്താൻ ശ്രമിക്കുകയായിരുന്നുവെന്നാണ് പരാതി. ഈ പരാതിയ്ക്കിടെയാണ് ഇപ്പോൾ ജിം അലക്സ് പാർട്ടി വിട്ടത്.
കഴിഞ്ഞ ഒരാഴ്ചയായി ജിം അലക്സും കേരള കോൺഗ്രസ് എം ചെയർമാൻ ജോസ് കെ.മാണിയുമായി നേരിട്ട് ചർച്ചകൾ നടക്കുകയായിരുന്നു. ഇതിനിടെ ഈ വിവരം രഹസ്യമായി അറിഞ്ഞ യുഡിഎഫ് നേതാക്കളും ജിമ്മിനെ പാർട്ടിയിൽ നിർത്താനുള്ള തന്ത്രങ്ങൾ പയറ്റി. എന്നാൽ, വർഷങ്ങളോളമായി പാർട്ടിയ്ക്കൊപ്പം നിന്നിട്ടും തന്നെയും പാർട്ടി പ്രവർത്തകരെയും അവഗണിക്കാനുള്ള നീക്കത്തിന് ഇക്കുറിയും പരിഹാരമുണ്ടാകില്ലെന്ന് തിരിച്ചറിഞ്ഞാണ് ജിം പാർട്ടി വിടുന്നതെന്നാണ് പുറത്ത് വരുന്ന വിവരം.
കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തിന്റെ സിറ്റിംങ് സീറ്റാണ് അതിരമ്പുഴ. കഴിഞ്ഞ തവണ ജില്ലാ പഞ്ചായത്തിൽ ജോസഫ് വിഭാഗത്തിന്റെ റോസമ്മ സോണിയായിരുന്നു മത്സരിച്ചു വിജയിച്ചത്. ഇക്കുറി കേരള കോൺഗ്രസ് ജില്ലാ പ്രസിഡന്റും മോൻസ് ജോസഫ് എം.എൽ.എയുടെ നോമിനിയുമായ ജയ്സൺ ജോസഫ് ഒഴുകയിലാണ് അതിരമ്പുഴ ഡിവിഷനിൽ യുഡിഎഫ് സ്ഥാനാർത്ഥിയായി എത്തുന്നത്. ഈ സാഹചര്യത്തിൽ ജിം അലക്സ് കൂടി കേരള കോൺഗ്രസ് എം സ്ഥാനാർത്ഥിയായി എത്തുന്നതോടെ അതിരമ്പുഴ ഡിവിഷനിൽ അക്ഷരാർത്ഥത്തിൽ തീ പാറും.


