തിരുവനന്തപുരം :കേരള സർവകലാശാല സെനറ്റ് യോഗത്തിൽ സിപിഎം-ബിജെപി അംഗങ്ങൾ തമ്മിൽ കടുത്ത വാക്കേറ്റം . ഗവേഷക വിദ്യാർത്ഥിയെ ജാതീയമായി അധിക്ഷേപിച്ചെന്നാരോപിച്ച് കാര്യവട്ടം ക്യാംപസിലെ സംസ്കൃത വിഭാഗം മേധാവിയും ഓറിയൻറൽ സ്റ്റഡീസ് ഫാക്കൽറ്റി ഡീനുമായ ഡോ. സി. എൻ. വിജയകുമാരിയെ പുറത്താക്കണമെന്ന ഇടത് സിൻഡിക്കറ്റ് അംഗങ്ങളുടെ ആവശ്യം പ്രതിഷേധത്തിന് കാരണമായി.സെനറ്റ് യോഗത്തിൽ വിജയകുമാരിയെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് ഇടത് സിൻഡിക്കറ്റ് അംഗങ്ങൾ പ്ലക്കാർഡ് ഉയർത്തി പ്രതിഷേധം നടത്തി. ഇതിനെതിരെ വിജയകുമാരിയെ അനുകൂലിച്ച് ബിജെപി സിൻഡിക്കറ്റ് അംഗങ്ങൾ രംഗത്തെത്തിയതോടെയാണ് വാക്കേറ്റം രൂക്ഷമായത്.
ഇടത് അംഗങ്ങൾ അനാവശ്യമായി ബഹളം സൃഷ്ടിച്ചുവെന്നാണ് ബിജെപി വിഭാഗത്തിന്റെ ആരോപണം.15 വർഷമായി ദളിത വിദ്യാർത്ഥികളോട് പീഡനം തുടരുകയാണെന്ന് ഗവേഷക വിദ്യാർത്ഥി നൽകിയ പരാതിയിൽ ആരോപണമുണ്ട്. എന്നാൽ ഓപ്പൺ ഡിഫൻസ് നടത്തുന്നതുവരെ വിദ്യാർത്ഥിക്ക് യാതൊരു പരാതിയും ഉന്നയിച്ചിട്ടില്ലെന്ന് വിജയകുമാരിയുടെ അനുകൂലർ വ്യക്തമാക്കി. “പഠിക്കാത്ത വിദ്യാർത്ഥികൾ എസ്എഫ്ഐയുടെ ഹുങ്ക് ഉപയോഗിച്ച് ബിരുദം നേടാൻ ശ്രമിക്കുന്നു. കൂടുതൽ ജാതി പറയുന്നത് ഇടത് സിൻഡിക്കറ്റ് അംഗങ്ങളാണ്,” എന്നാണ് ബിജെപി അംഗങ്ങൾ ആരോപിച്ചത്.ഇതിനിടെ വിജയകുമാരിയെ അനുകൂലിച്ച് ബിജെപി സിൻഡിക്കറ്റ് അംഗം ഡോ. വിനോദ് കുമാർ നടത്തിയ പരാമർശം വിവാദമായി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
വിജയകുമാരിയുടെ വീട്ടിൽ ഭക്ഷണം വിളമ്പുന്നത് ഒരു ദളിത് വ്യക്തിയാണെന്ന് അദ്ദേഹം പറഞ്ഞതാണ് വാദപ്രതിവാദങ്ങൾക്ക് വഴിയൊരുക്കിയത്.“ദളിതനായ സെനറ്റ് അംഗത്തിന് കാര്യവട്ടത്ത് മുറി കൊടുക്കാൻ ഇടത് അംഗങ്ങൾ തന്നെയാണ് തടഞ്ഞത്. ദളിത് സ്നേഹം പറയാൻ സിപിഎമ്മിന് അവകാശമില്ല,” എന്നും ഡോ. വിനോദ് കുമാർ ആരോപിച്ചു.പിന്നീട്, “വിജയകുമാരി ടീചർ ജാതി നോക്കിയല്ല പെരുമാറുന്നത് എന്ന് വ്യക്തമാക്കാനാണ് ഡോ. വിനോദ് കുമാറിന്റെ ഉദ്ദേശം,” എന്ന് ബിജെപി അംഗം ഡോ. പി. എസ്. ഗോപകുമാർ വിശദീകരിച്ചു.


