ന്യൂസ് ഡെസ്ക് :കന്യാകുമാരിക്കടുത്ത് സമുദ്രപ്രദേശത്ത് നിലനിൽക്കുന്ന ചക്രവാതച്ചുഴി ശക്തിപ്രാപിച്ച് ന്യൂനമർദമായി മാറിയതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. അടുത്ത 48 മണിക്കൂറിനുള്ളിൽ ഇത് കൂടി ശക്തിപ്പെട്ട് തീവ്രന്യൂനമർദമായി (Depression) മാറാൻ സാധ്യതയുണ്ടെന്നും പ്രവചനമുണ്ട്.ഇതിനാൽ മത്സ്യത്തൊഴിലാളികൾ യാതൊരു സാഹചര്യത്തിലും ഈ മേഖലകളിലേക്ക് കടൽയാത്രയ്ക്ക് പോകാനാവില്ലെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. സമുദ്രപ്രദേശങ്ങളിൽ കാറ്റിന്റെ വേഗത കൂടാനിടയുള്ളതിനാൽ കടലിൽ പോകാനുള്ള എല്ലാ ശ്രമങ്ങളും ഒഴിവാക്കണമെന്ന് അധികൃതർ അറിയിച്ചു.
അതേസമയം, മലേഷ്യയ്ക്കും മലാക്ക കടലിടുക്കിനും മുകളിൽ നിലനിന്നിരുന്ന ന്യൂനമർദവും കൂടുതൽ ശക്തി പ്രാപിച്ച് തീവ്രന്യൂനമർദമായതായി എന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കി. അടുത്ത 48 മണിക്കൂറിനുള്ളിൽ പടിഞ്ഞാറ്-വടക്കുപടിഞ്ഞാറ് ദിശയിൽ സഞ്ചരിച്ച് ഇത് കൂടുതൽ ശക്തിയുള്ള സംവിധാനമായി മാറാൻ സാധ്യതയുണ്ടെന്നാണ് പ്രവചനം.കഴിഞ്ഞ രണ്ട് ദിവസമായി ഈ മേഖലയിൽ ചുഴലിക്കാറ്റായി മാറാനുള്ള മുന്നറിയിപ്പ് നിലനിന്നിരുന്നെങ്കിലും ഇപ്പോൾ അത് പിൻവലിച്ചിരിക്കുകയാണ്.കേരളത്തിൽ അടുത്ത അഞ്ച് ദിവസത്തേക്ക് നേരിയതോ ഇടത്തരം തോതിലുള്ള മഴയ്ക്കോ ആണ് സാധ്യത. നവംബർ 25നും 26നും ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴ ലഭിക്കാമെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.


