ബംഗളൂരു: കർണാടകയില്‍ പറന്നുയർന്ന വിമാനത്തിലുണ്ടായ സാങ്കേതിക തകരാറിനെത്തുടർന്ന് വൻ വിമാനാപകടം ഒഴിവായത് ഭാഗ്യം കൊണ്ട് മാത്രം. ഫ്ലൈ91 എയർലൈൻസിന്‍റെ ഹൈദരാബാദ് – ഹുബ്ബള്ളി വിമാനമാണ് ആകാശത്ത് നിയന്ത്രണം നഷ്ടപ്പെട്ട നിലയില്‍ നാല് മണിക്കൂറോളം പരിഭ്രാന്തി പരത്തിയത്. ഹുബ്ബള്ളിയില്‍ ഇറങ്ങേണ്ട വിമാനം ഒടുവില്‍ ബംഗളൂരു കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ സുരക്ഷിതമായി ഇറക്കി.
ഇന്നലെ വൈകുന്നേരം മൂന്ന് മണിക്ക് ഹൈദരാബാദിലെ രാജീവ് ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് പുറപ്പെട്ട വിമാനം 4:30-ന് ഹുബ്ബള്ളിയില്‍ ലാൻഡ് ചെയ്യേണ്ടതായിരുന്നു. എന്നാല്‍ ലാൻഡിംഗിന് തൊട്ടുമുൻപ് വിമാനത്തില്‍ ഗുരുതരമായ സാങ്കേതിക തകരാർ ശ്രദ്ധയില്‍പ്പെട്ടതോടെ പൈലറ്റുമാർ ദൗത്യം ഉപേക്ഷിച്ചു. തുടർന്ന് മുണ്ട്ഗോഡ്, ദാവൻഗരെ, ഷിവമോഗ എന്നീ പ്രദേശങ്ങള്‍ക്ക് മുകളിലായി ഏകദേശം നാല് മണിക്കൂറോളം വിമാനം ആകാശത്ത് വട്ടംചുറ്റുകയായിരുന്നു. ഈ സമയം വിമാനത്തിനുള്ളിലുണ്ടായിരുന്ന യാത്രക്കാർ കടുത്ത പരിഭ്രാന്തിയിലായിരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
പലതവണ ലാൻഡിംഗിന് ശ്രമിച്ചെങ്കിലും പരാജയപ്പെട്ടതോടെ വിമാനം ബംഗളൂരുവിലേക്ക് തിരിച്ചുവിടാൻ തീരുമാനിച്ചു. ഒടുവില്‍ രാത്രി 7:30-ഓടെ വിമാനം ബംഗളൂരുവില്‍ സുരക്ഷിതമായി ലാൻഡ് ചെയ്തപ്പോഴാണ് യാത്രക്കാർക്കും ബന്ധുക്കള്‍ക്കും ശ്വാസം നേരേ വീണത്. മരണത്തെ മുഖാമുഖം കണ്ട നിമിഷങ്ങളില്‍ പല യാത്രക്കാരും കരഞ്ഞുകൊണ്ട് പ്രാർത്ഥനയിലായിരുന്നുവെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു.
അതേസമയം, ഫ്ലൈ91 എയർലൈൻസിനെതിരെ യാത്രക്കാരുടെ ബന്ധുക്കള്‍ കടുത്ത പ്രതിഷേധവുമായി രംഗത്തെത്തി. സാങ്കേതിക പിഴവിനെ കുറിച്ചുള്ള വിവരം അറിയിക്കുന്നതിലോ കൃത്യമായ വിവരങ്ങള്‍ നല്‍കുന്നതിലോ അധികൃതർക്ക് വലിയ വീഴ്ച പറ്റിയെന്നും അനാസ്ഥയാണ് നടന്നതെന്നും ഇവർ ആരോപിച്ചു. സംഭവത്തില്‍ ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷൻ വിശദമായ അന്വേഷണം നടത്തും.

