കോട്ടയം:
ക്രൂഡോയിൽ വിലവർധനവിന്റെ പേരിൽ ഓരോ ദിവസവും വില വർദ്ധിപ്പിക്കുന്നത് ന്യായീകരിക്കാനാവാത്ത സംഭവമാണെന്നും ഇതുമൂലം മോട്ടോർ വ്യവസായ മേഖല ഇല്ലാതാകുമെന്നും പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് ഓർഗനൈസേഷൻ സംസ്ഥാന കമ്മിറ്റി കുറ്റപ്പെടുത്തി. ക്രൂഡോയിൽ വില 50 ഡോളറിൽ നിന്നപ്പോൾ കൂട്ടിയ സെസ്സും, ടാക്സും കുറയ്ക്കാത്ത സർക്കാർ ആണ് ഇപ്പോൾ ന്യായീകരിക്കുന്നത്.
കേരളത്തിൽ അധികാരമേറ്റ പുതിയ സർക്കാരിന്റെ തീരുമാനപ്രകാരം വനിതകളുടെ സൗജന്യ യാത്ര അനുവദിക്കുമ്പോൾ സ്വകാര്യ ബസ് മേഖലയെ ബാധിക്കുന്ന പ്രശ്നങ്ങൾ സർക്കാർ പഠിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
യുഡിഎഫ് സർക്കാർ അധികാരത്തിലേറിയതിൻ്റെ അടുത്ത ദിവസം തന്നെ ഇതിനെ കുറ്റപ്പെടുത്തുന്നവർ, കഴിഞ്ഞ പത്തുവർഷമായി ഈ മേഖലയെ സഹായിക്കുന്നതിന് ഒരു നടപടിയും സ്വീകരിക്കാതെ കൈയും കെട്ടിയിരുന്നവരാണെന്നും ഇവർ പുതിയ സർക്കാരിനെതിരെ തിരിഞ്ഞിരിക്കുന്നത് എന്തിനാണെന്ന് ജനങ്ങൾക്ക് മനസ്സിലാകുമെന്നും യോഗം വിലയിരുത്തി.
സംരംഭകരെ ഇല്ലാതാക്കുന്ന സർക്കാർ അല്ല സഹായിക്കുന്ന സർക്കാരാണ് നിലവിലുള്ളതെന്നും യോഗം അഭിപ്രായപ്പെട്ടു.
ആൽവിൻ ജോസിന്റെ അധ്യക്ഷതയിൽ കൂടിയ യോഗം പ്രസിഡന്റ് ജോയി ചെട്ടിശ്ശേരി ഉദ്ഘാടനം ചെയ്തു. റോണി ജോസഫ് എ സി സത്യൻ ടി സി തോമസ് ബിജു ആർ, എബിൻ സി രാജു, സേവിയർ ജോസഫ്, സാജു മൈക്കിൾ, ചാക്കോച്ചൻ ജോസ് തുടങ്ങിയവർ പ്രസംഗിച്ചു.


