ലഖ്നൗ : അടുത്ത നിയമസഭാ തെരഞ്ഞെടുപ്പ് വരെ ആശ്രമ ജീവിതം നയിക്കാൻ ജൻ സുരാജ് പാർട്ടി സ്ഥാപകൻ പ്രശാന്ത് കിഷോർ. അടുത്ത തെരഞ്ഞെടുപ്പില്‍ പാർട്ടിക്ക് സ്വാധീനമുണ്ടാക്കാൻ കഴിയുമെന്നും പ്രശാന്ത് കിഷോർ പ്രതീക്ഷ പങ്കുവെച്ചു. ബിഹാറിലെ ദർബാംഗയില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു പ്രശാന്ത് കിഷോർ. ബിഹാറില്‍ കഴിഞ്ഞ വർഷം നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ജൻ സുരാജ് പാർട്ടിക്ക് ഒറ്റ സീറ്റില്‍ പോലും വിജയിക്കാൻ കഴിഞ്ഞിരുന്നില്ല.
“കഴിഞ്ഞ രാത്രി ഞാൻ പട്നയിലെ താമസസ്ഥലം ഒഴിഞ്ഞു. അടുത്ത നിയമസഭാ തെരഞ്ഞെടുപ്പ് വരെ ഐഐടി പട്നയ്ക്ക് അടുത്തുള്ള ബിഹാർ നവനിർമ്മാണ്‍ ആശ്രമമായിരിക്കും എന്റെ താമസസ്ഥലം. ആ തെരഞ്ഞെടുപ്പില്‍ ജൻ സുരാജ് പാർട്ടി സ്വാധീനം ചെലുത്തുമെന്ന് പ്രതീക്ഷിക്കുന്നു”- പ്രശാന്ത് കിഷോർ പറഞ്ഞു. പട്ന വിമാനത്താവളത്തിന് സമീപത്തുള്ള ഷെഖ്പുര ഹൗസ് കേന്ദ്രീകരിച്ചായിരുന്നു പ്രശാന്ത് കിഷോർ പ്രവർത്തിച്ചിരുന്നത്. ജൻ സുരാജ് ദേശീയ പ്രസിഡന്റ് ഉദയ് സിങ്ങിൻ്റെ കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള വസതിയാണിത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പില്‍ 243ല്‍ 238 സീറ്റുകളിലും ജൻ സുരാജ് പാർട്ടി മത്സരിച്ചിരുന്നെങ്കിലും ഒറ്റ സീറ്റില്‍ പോലും വിജയിക്കാൻ കഴിയാതെ പോയത് തെരഞ്ഞെടുപ്പ് തന്ത്രജ്ഞൻ കൂടിയായ പ്രശാന്ത് കിഷോറിന് കനത്ത തിരിച്ചടിയായിരുന്നു. ജൻ സുരാജ് പാർട്ടിയുടെ ഭൂരിഭാഗം സ്ഥാനാർഥികള്‍ക്കും പോള്‍ ചെയ്ത സാധുവായ വോട്ടിൻ്റെ ആറില്‍ ഒന്ന് വോട്ടുപോലും നേടാൻ കഴിയാതെ വന്നതോടെ കെട്ടിവെച്ച കാശും നഷ്ടമായി. പല മണ്ഡലങ്ങളിലും നോട്ടയ്ക്കും താഴെയായിരുന്നു പാർട്ടി സ്ഥാനാർഥികളുടെ സ്ഥാനം. പ്രശാന്ത് കിഷോർ തെരഞ്ഞെടുപ്പില്‍ മത്സരിച്ചിരുന്നില്ല.
നിതിഷ് കുമാറിനെ ഉന്നമിട്ടു പ്രശാന്ത് കിഷോർ
ബിഹാറിലെ ആരോഗ്യമന്ത്രിസ്ഥാനം മകന് നല്കിയ നിതിഷ് കുമാറിനെ ഉന്നമിട്ടു പ്രശാന്ത് കിഷോർ രംഗത്തെത്തി. ബിഹാറില്‍ വർഷങ്ങളായി നിലനില്‍ക്കുന്ന കുടിയേറ്റ പ്രതിസന്ധി പരിഗണിക്കാതെ, സ്വന്തം കുടുംബാംഗങ്ങള്‍ക്ക് രാഷ്ട്രീയ ഇടം സുരക്ഷിതമാക്കാനാണ് നേതാക്കള്‍ ശ്രമിക്കുന്നതെന്ന് പ്രശാന്ത് കിഷോർ കുറ്റപ്പെടുത്തി. ജാതിയുടെയും മതത്തിൻ്റെയും സാമ്പത്തിക നേട്ടത്തിൻ്റെയും അടിസ്ഥാനത്തില്‍ വോട്ട് ചെയ്യാതെ സ്വന്തം ഭാവിക്ക് മുൻഗണന നല്കി വോട്ട് ചെയ്യണമെന്നും പ്രശാന്ത് കിഷോർ വോട്ടർമാരോട് ആവശ്യപ്പെട്ടു. വോട്ട് ചെയ്യുമ്പോള്‍ സ്വന്തം മക്കളുടെ ഭാവിയെക്കുറിച്ച് ചിന്തിക്കണമെന്നും പ്രശാന്ത് കിഷോർ പറഞ്ഞു.


