ഹെൽത്ത് ഡെസ്ക് :ഇൻ വിട്രോ ഫെർട്ടിലൈസേഷൻ (IVF) ചികിത്സയ്ക്ക് വിധേയരാകുന്ന സ്ത്രീകള്‍ക്ക് ഭാവിയില്‍ സ്തനാര്‍ബുദത്തിനും അണ്ഡാശയ അര്‍ബുദത്തിനും സാധ്യത കൂടുതലാണെന്ന് കിംഗ് ജോർജ്ജ് മെഡിക്കല്‍ യൂണിവേഴ്സിറ്റിയുടെ പുതിയ പഠന റിപ്പോര്‍ട്ട് മുന്നറിയിപ്പ് നല്‍കുന്നു.പഠനത്തിന്റെ അടിസ്ഥാനത്തില്‍, ഐവിഎഫ് പ്രക്രിയയില്‍ സ്ത്രീകള്‍ക്ക് നല്‍കുന്ന ഹോർമോണ്‍ കുത്തിവയ്പ്പുകള്‍ അര്‍ബുദ സാധ്യത കൂട്ടാന്‍ കാരണമാകാമെന്നാണ് ഗവേഷകര്‍ വ്യക്തമാക്കുന്നത്. സ്വാഭാവികമായി ഗര്‍ഭം ധരിക്കാന്‍ ബുദ്ധിമുട്ട് നേരിടുന്ന സ്ത്രീകള്‍ക്കാണ് സാധാരണയായി ഐവിഎഫ് ചികിത്സ സ്വീകരിക്കേണ്ടി വരുന്നത്.ഒരു സ്ത്രീയുടെ അണ്ഡവും പുരുഷന്റെ ബീജവും ലബോറട്ടറിയില്‍ സംയോജിപ്പിച്ച് ഭ്രൂണം സൃഷ്ടിച്ച് അത് സ്ത്രീയുടെ ഗര്‍ഭാശയത്തില്‍ സ്ഥാപിക്കുന്നതാണ് ഈ പ്രക്രിയ.
ഈ ഘട്ടത്തില്‍ സ്ത്രീക്ക് നല്‍കുന്ന ഹോർമോണ്‍ മരുന്നുകളും കുത്തിവയ്പ്പുകളും ചിലരില്‍ ദീര്‍ഘകാലത്ത് അര്‍ബുദ സാധ്യത വര്‍ധിപ്പിക്കാമെന്നതാണ് റിപ്പോര്‍ട്ടിന്റെ പ്രധാന മുന്നറിയിപ്പ്.പഠനത്തില്‍ മൂന്ന് കേസുകളിലാണ് ഇത് സംബന്ധിച്ച സൂചനകള്‍ കണ്ടെത്തിയത്. അതേസമയം പ്രിസർവേറ്റീവ് അടങ്ങിയ പാക്കറ്റ് ഭക്ഷണങ്ങള്‍, പൊണ്ണത്തടി, പുകവലി, മദ്യം, അമിത സമ്മര്‍ദ്ദം എന്നിവയും അര്‍ബുദ സാധ്യത വര്‍ധിപ്പിക്കുന്ന ഘടകങ്ങളായി പഠനം ചൂണ്ടിക്കാണിക്കുന്നു.റിപ്പോർട്ട് ചെയ്യപ്പെട്ട കേസുകളില്‍ രോഗം പ്രാരംഭ ഘട്ടത്തില്‍ തന്നെ കണ്ടെത്താനായത് മൂലം ചികിത്സ ഫലപ്രദമായി നടപ്പാക്കാനായെന്നും മെഡിക്കല്‍ യൂണിവേഴ്സിറ്റി അറിയിച്ചു.


