കോട്ടയം: നാഗമ്പടം ബസ് സ്റ്റാൻഡിൽ അപകടത്തിലൽപ്പെട്ട് രക്തത്തിൽ കുളിച്ച് കിടന്ന വയോധികന് രക്ഷകരായി സ്വകാര്യ ബസ് ജീവനക്കാർ. ആവേ മരിയ ബസിലെ ജീവനക്കാരായ ഡ്രൈവർ ശ്രീജിത്ത് , ടോണി രഞ്ജിത്ത് അരുൺ് ഗോപി, ജോസൂട്ടി എന്നിവരാണ് അപകടത്തിൽപ്പെട്ട് നാഗമ്പടം സ്റ്റാൻഡിനുള്ളിൽ കിടന്ന വയോധികന് രക്ഷകരായി മാറിയത്. വാകത്താനം സ്വദേശിയായ മധുസൂധനനാണ് കോട്ടയം നാഗമ്പടം ബസ് സ്റ്റാൻഡിൽ പരിക്കേറ്റ് കിടന്നത്.
ഇന്ന് വൈകിട്ട് ആറരയോടെയായിരുന്നു സംഭവം. എറണാകുളം റൂട്ടിൽ സർവീസ് നടത്തുന്ന ആവേ മരിയ ബസിലെ ജീവനക്കാർ ബസ് കഴുകിയ ശേഷം സ്റ്റാൻഡിനുള്ളിലേയ്ക്കു കയറി വരുമ്പോഴാണ് നാഗമ്പടം പള്ളിയുടെ ഭാഗത്ത് രക്തത്തിൽ കുളിച്ച് കിടക്കുന്ന നിലയിൽ വയോധികനെ കണ്ടത്. രക്തം വാർന്ന് കിടക്കുന്ന നിലയിൽ ഇദ്ദേഹത്തെ കണ്ടതോടെ ബസ് ജീവനക്കാർ ഇദ്ദേഹത്തെ ആശുപത്രിയിലേയ്ക്കു മാറ്റാൻ രംഗത്ത് എത്തി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഉടൻ തന്നെ ആവേ മരിയ ബസിലെ ജീവനക്കാർ മാനേജരായ മനുവിനെ വിളിച്ച് ഇദ്ദേഹത്തെ ബസിൽ തന്നെ ആശുപത്രിയിൽ എത്തിക്കുന്നതിന് അനുവാദം തേടി. മനു അനുവാദം നൽകിയതോടെ ജീവനക്കാർ ചേർന്ന് ഉടൻ തന്നെ ഇദ്ദേഹത്തെ ബസിൽ ആശുപത്രിയിലേയ്ക്കു എത്തിച്ചു. ജില്ലാ ജനറൽ ആശുപത്രിയിൽ എത്തിച്ച ഇദ്ദേഹത്തെ വിദഗ്ധചികിത്സയ്ക്കായി കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേയ്ക്കു മാറ്റി. ഇദ്ദേഹത്തിന്റെ തലയ്ക്ക് സാരമായി പരിക്കേറ്റിട്ടുണ്ട്. അടിയന്തരമായി ജീവൻ രക്ഷിക്കാൻ ഇടപെടൽ നടത്തിയ ബസ് ജീവനക്കാരെ അഭിനന്ദനം കൊണ്ട് മൂടുകയാണ് സാധാരണക്കാരായ യാത്രക്കാരും നാട്ടുകാരും.

