തിരുവനന്തപുരം :ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട യുവതിയെ ലൈംഗികമായി പീഡിപ്പിക്കുകയും പിന്നാലെ വിദേശത്തേക്ക് പോയിട്ടും ശല്യം തുടർന്നുവെന്ന പരാതിയിൽ യുവാവ് അറസ്റ്റിൽ. പത്തനാപുരം ഇടത്തറ സ്വദേശി ഷെമീർ (36) നെയാണ് കിളിമാനൂർ പൊലീസ് അറസ്റ്റ് ചെയ്തത്.ചിതറ, വളവുപച്ച സ്വദേശിനിയായ യുവതിയുടെ പരാതിയിലാണ് നടപടി.യുവതി കിളിമാനൂരിലെ ഒരു കംപ്യൂട്ടർ പരിശീലന സ്ഥാപനത്തിൽ പഠിക്കുമ്പോഴാണ് ഷെമീരുമായി സൗഹൃദം തുടങ്ങിയത്. ഇൻസ്റ്റഗ്രാമിലൂടെയാണ് പരിചയം. പിന്നീട് സൗഹൃദം അടുത്തപ്പോൾ ഷെമീർ കിളിമാനൂരിലെത്തി. 2024 മെയ് 25-ന് കിളിമാനൂരിലെ ഒരു ലോഡ്ജിൽ വച്ച് യുവതിയെ പീഡിപ്പിച്ചുവെന്നാണ് പരാതിയിൽ പറയുന്നത്.സംഭവശേഷം യുവതി പഠനം നിർത്തി നാട്ടിൽ നിന്ന് വിദേശത്തേക്ക് ജോലി തേടി പോയി.
എന്നാൽ ഷെമീറും ഒടുവിൽ അവിടേക്കും പോയി.കൂട്ടുകാരു മുഖേനെയാണ് യുവതിയുടെ താമസസ്ഥലം കണ്ടെത്തിയത്. തുടർന്ന് അവളെ നിരന്തരം പിന്തുടർന്ന് ശല്യം ചെയ്തുവെന്നാണ് പരാതി.ശല്യത്തിൽ മടുത്ത് യുവതി നാട്ടിലേക്ക് മടങ്ങി. തുടർന്ന് തിരുവനന്തപുരം പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. കേസ് രജിസ്റ്റർ ചെയ്തതിനെ തുടർന്ന് കിളിമാനൂർ പൊലീസ് അന്വേഷണം ആരംഭിച്ചു. പിന്നീട് ഷെമീറിനെ പിടികൂടുകയായിരുന്നു. വൈദ്യപരിശോധനകളും നടപടിക്രമങ്ങളും പൂർത്തിയാക്കിയ ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.


