തിരുവനന്തപുരം:പി.എം. ശ്രീ പദ്ധതിയെ ചുറ്റിപ്പറ്റിയുണ്ടായ തർക്കത്തിൽ സിപിഐ ഉറച്ച നിലപാടിൽ. നാളെ രാവിലെ 9 മണിക്ക് ചേരുന്ന മന്ത്രിസഭാ യോഗത്തിൽ സിപിഐ പങ്കെടുക്കില്ലെന്ന് തീരുമാനിച്ചു. പാർട്ടിയുടെ അവെയ്ലബിൾ സെക്രട്ടേറിയറ്റിലാണ് ഈ നിർണായക തീരുമാനം കൈക്കൊണ്ടത്.പദ്ധതിയുമായി ബന്ധപ്പെട്ട പ്രശ്നപരിഹാരത്തിനായി സിപിഎം ജനറൽ സെക്രട്ടറി എം.എ. ബേബി നടത്തിയ ഇടപെടലും ഫലം കണ്ടില്ല. ബിനോയ് വിശ്വവുമായി ബേബി ഫോണിൽ സംസാരിച്ചു എങ്കിലും, “വിട്ടുവീഴ്ചക്കില്ല” എന്ന നിലപാടിൽ സിപിഐ ഉറച്ചു നിന്നു.
പദ്ധതിയിൽ നിന്ന് സർക്കാർ പിൻമാറാതെ ഒത്തുതീർപ്പിന് വഴങ്ങാനാവില്ലെന്നതാണ് സിപിഐയുടെ തീരുമാനം. പാർട്ടി പറയുന്നതനുസരിച്ചായിരിക്കും തങ്ങളുടെ നിലപാട് എന്നും മന്ത്രിമാരായ ജി.ആർ. അനിലും പി. പ്രസാദും വ്യക്തമാക്കി.മന്ത്രിസഭാ യോഗത്തിൽ നിന്ന് സിപിഐ വിട്ടുനിൽക്കാനുള്ള തീരുമാനം സർക്കാരിനെ അപൂർവമായ പ്രതിസന്ധിയിലേക്ക് നയിക്കുമെന്നാണ് വിലയിരുത്തൽ. കേരളത്തിൽ ഉരുണ്ടുകൂടിയിരിക്കുന്ന ന്യൂനമർദത്തേക്കാൾ ശക്തമായ രാഷ്ട്രീയ കാറ്റാണ് ഇടതുമുന്നണിയിൽ വീശുന്നത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
മുഖ്യമന്ത്രിയുമായുള്ള നേരിട്ടുള്ള ചർച്ചയിൽ മന്ത്രിസഭാ ഉപസമിതി രൂപീകരിക്കാമെന്നതും, എൽ.ഡി.എഫ് ആലോചിച്ചതിന് ശേഷം നടപടികൾ തുടരുമെന്നതുമായ രണ്ട് നിർദേശങ്ങൾ മുന്നോട്ടുവെച്ചിരുന്നെങ്കിലും, ഇത് സിപിഐ അംഗീകരിച്ചില്ല. മുൻപ് ഒപ്പിട്ട കാര്യങ്ങൾ മന്ത്രിസഭയിൽ അറിയിക്കാതിരുന്നത് കബളിപ്പിക്കൽ ആണെന്നതാണ് സിപിഐയുടെ സംശയം.തദ്ദേശ തിരഞ്ഞെടുപ്പ് വിജ്ഞാപനം രണ്ടാഴ്ചയ്ക്കകം പുറപ്പെടുവിക്കാനിരിക്കുന്നതിനാൽ, അതിന് ശേഷം ഉപസമിതി രൂപീകരിച്ചാലും കരാറിൽ നിന്ന് സർക്കാർ പിൻമാറാനാകില്ലെന്ന നിലപാടിലാണ് സിപിഐ.
വീണ്ടും കബളിപ്പിക്കപ്പെടാതിരിക്കാൻ പദ്ധതിയിൽ നിന്ന് പിൻമാറുക മാത്രമേ പരിഹാരമാകൂവെന്ന ഉറച്ച നിലപാടിലാണ് പാർട്ടി.2017 നവംബർ 15ന് കായൽ കയ്യേറ്റ വിവാദത്തിൽ പ്രതിക്കൂട്ടിലായ തോമസ് ചാണ്ടിക്കെതിരെ പ്രതിഷേധിച്ച് മന്ത്രിസഭാ യോഗത്തിൽ നിന്ന് സിപിഐ വിട്ടുനിന്നിരുന്നു. അന്ന് തോമസ് ചാണ്ടി രാജിവെച്ചതോടെ പ്രശ്നം പരിഹരിച്ചിരുന്നു. എന്നാൽ ഇത്തവണ സർക്കാർ പി.എം. ശ്രീ പദ്ധതിയുമായി മുന്നോട്ട് പോയാൽ, സിപിഐയുടെ ഭാവി നിലപാടും, സർക്കാരിന്റെ നിലനിൽപ്പും ചോദ്യംചെയ്യപ്പെടും.ഇടതുമുന്നണിയുടെയും സർക്കാരിന്റെയും നിലനിൽപ്പിനെ തന്നെ പരീക്ഷിക്കുന്നതാണ് സിപിഐയുടെ ഈ ശക്തമായ തീരുമാനമെന്ന് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു.

