തൃശ്ശൂർ:സംസ്ഥാന സ്കൂൾ കലോത്സവത്തിൽ വിധികർത്താക്കൾ സംസ്ഥാന പൊലീസിന്റെയും വിജിലൻസിന്റെയും കർശന നിരീക്ഷണത്തിലായിരിക്കുമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി അറിയിച്ചു. ഇത്തവണ തൃശൂരിൽ നടക്കുന്ന കലോത്സവം പൂർണമായും പരാതി രഹിത മേളയായി മാറ്റുകയാണ് സർക്കാർ ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു.കലോത്സവത്തിന്റെ പ്രധാന വേദിയുടെ കാൽനാട്ടിനുശേഷം നടന്ന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.
വിധികർത്താക്കൾ സത്യവാങ്മൂലം എഴുതി നൽകണം. നിശ്ചയിച്ച മാനദണ്ഡങ്ങളിൽ നിന്ന് വ്യത്യസ്തമായി വിധിനിർണയം നടത്തിയാൽ നിയമപരമായ നടപടി സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി. എല്ലാ തരത്തിലുമുള്ള ജാഗ്രതയോടെയും സുതാര്യതയോടെയും കലോത്സവം നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.മേള ഇതിനകം തന്നെ തൃശൂരിലെ ജനത നെഞ്ചേറ്റിക്കഴിഞ്ഞതായും മന്ത്രി പറഞ്ഞു. ജനുവരി 14 മുതൽ 18 വരെയാണ് സംസ്ഥാന സ്കൂൾ കലോത്സവം നടക്കുക.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
25 വേദികളിലായി 249 മത്സര ഇനങ്ങളാണ് സംഘടിപ്പിക്കുക. ഏകദേശം 14,000 വിദ്യാർത്ഥികൾ മത്സരങ്ങളിൽ പങ്കെടുക്കും. 400 ഓളം വിധികർത്താക്കളാണ് കലോത്സവത്തിൽ ചുമതല വഹിക്കുക.ജനുവരി 14 ന് രാവിലെ 10 മണിക്ക് ഒന്നാം വേദിയായ തേക്കിൻക്കാട് മൈതാനത്ത് കലോത്സവത്തിന് തിരിതെളിയും. മുഖ്യമന്ത്രി പിണറായി വിജയനാണ് കലോത്സവം ഔപചാരികമായി ഉദ്ഘാടനം ചെയ്യുക.


