പത്തനംതിട്ട :വിവാദങ്ങൾക്കിടയിൽ ശബരിമല ദർശനം നടത്തി ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. ദർശനത്തിന് ശേഷം തന്റെ ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം പ്രതികരണം പങ്കുവച്ചത്.“ഒരു അയ്യപ്പ ഭക്തൻ എന്ന നിലയില്‍, ശബരിമലയിലെ അഴിമതിയും കൊള്ളയും എന്നെ വളരെയധികം വേദനിപ്പിക്കുകയും ഞെട്ടിക്കുകയും ചെയ്തു,” എന്ന് രാജീവ് ചന്ദ്രശേഖർ കുറിച്ചു.സിപിഐഎമ്മും കോൺഗ്രസും ചേർന്ന് ശബരിമലയിലെ വിശ്വാസങ്ങളും ആചാരങ്ങളും തകർക്കാനും നശിപ്പിക്കാനും കൊള്ളയടിക്കാനുമാണ് ശ്രമിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
“എന്നെപ്പോലെ ലോകമെമ്പാടുമുള്ള അയ്യപ്പഭക്തർ ഹൃദയത്തോട് ചേർത്തുവെയ്ക്കുന്ന വിശുദ്ധക്ഷേത്രമാണ് ശബരിമല. ആഴത്തിലുള്ള വിശ്വാസവും ആത്മീയ നിഷ്ഠകളും തന്നെയാണ് ശബരിമലയുടെ ആത്മാവ്. ആ ആചാരങ്ങളും പൈതൃകവും കാത്ത് രക്ഷിക്കുന്നതിനൊപ്പം ഹിന്ദു വിശ്വാസികളെ ചൂഷണം ചെയ്യാൻ ശ്രമിക്കുന്നവർക്കെതിരെ ഉറച്ച നിലപാട് സ്വീകരിക്കുമെന്നും ഞാൻ പ്രതിജ്ഞ ചെയ്യുന്നു,” എന്നും രാജീവ് ചന്ദ്രശേഖർ തന്റെ കുറിപ്പിൽ വ്യക്തമാക്കി.അവസാനമായി “സ്വാമിയേ ശരണമയ്യപ്പാ” എന്ന വാക്കുകളോടെയാണ് രാജീവ് ചന്ദ്രശേഖറിന്റെ കുറിപ്പ് അവസാനിക്കുന്നത്.


