മോസ്‌കോ :റഷ്യയിലെ ഡാഗെസ്താനിൽ പ്രതിരോധ മേഖലയുമായി ബന്ധപ്പെട്ട ഹെലികോപ്റ്റർ തകർന്നുവീണ് അഞ്ച് പേർക്ക് ദാരുണാന്ത്യം. ഡാഗെസ്താനിലെ കിസ്‌ലിയാർ ഇലക്‌ട്രോ മെക്കാനിക്കൽ പ്ലാന്റിലെ ജീവനക്കാരുമായി സഞ്ചരിച്ച കെഎ–226 മോഡൽ ഹെലികോപ്റ്ററിനാണ് അപകടം സംഭവിച്ചത്.കിസ്‌ലിയാറിൽ നിന്ന് ഇസ്ബെർബാഷ് ലക്ഷ്യമാക്കി പറന്നുയർന്ന ഹെലികോപ്റ്ററിന് ആകാശമാർഗത്തിൽ തീപിടിച്ചതോടെ പൈലറ്റ് അടിയന്തരമായി നിലത്തിറക്കാൻ ശ്രമിച്ചു. എന്നാൽ, നിയന്ത്രണം വിട്ട ഹെലികോപ്റ്റർ കരബുഡാഖ്‌കെൻ്റ് ജില്ലയിലെ ഒരു സ്വകാര്യ വസതിയുടെ മുറ്റത്ത് തകർന്നുവീഴുകയായിരുന്നു.
അപകടത്തെ തുടർന്ന് ഉണ്ടായ തീപിടിത്തം ഏകദേശം 80 ചതുരശ്ര മീറ്റർ പ്രദേശത്തേക്ക് വ്യാപിച്ചു. അഗ്നിശമന സേന എത്തിച്ചേർന്ന് മണിക്കൂറുകൾ നീണ്ട ശ്രമത്തിനൊടുവിലാണ് തീ അണച്ചത്.മരിച്ചവരിൽ കെഇഎംഇസഡ് (KEMZ) കമ്പനിയിലെ ഡെപ്യൂട്ടി ജനറൽ ഡയറക്ടർ, ചീഫ് എൻജിനീയർ, ചീഫ് ഡിസൈനർ, ഹെലികോപ്റ്ററിന്റെ ഫ്ലൈറ്റ് മെക്കാനിക് എന്നിവരും ഉൾപ്പെടുന്നു. ഹെലികോപ്റ്റർ പ്രതിരോധ വകുപ്പിന്റെ പദ്ധതികൾക്കായി ടെസ്റ്റിംഗ് പറക്കലിനായി ഉപയോഗിച്ചതാണെന്നാണ് പ്രാഥമിക വിവരം.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
അപകടത്തിന്റെ ദൃശ്യങ്ങൾ സാമൂഹ്യ മാധ്യമങ്ങളിലൂടെ പുറത്തുവന്നിട്ടുണ്ട്. തീപിടിച്ച ഹെലികോപ്റ്റർ താഴേക്ക് വീഴുന്നതും പുക ഉയരുന്നതുമായ ദൃശ്യങ്ങൾ വ്യാപകമായി പ്രചരിക്കുകയാണ്.പ്രതിരോധ വകുപ്പും എയർക്രാഫ്റ്റ് സെഫ്റ്റി അതോറിറ്റികളും ചേർന്ന് അപകടത്തിന്റെ കാരണം അന്വേഷിക്കാനായി പ്രത്യേക അന്വേഷണം ആരംഭിച്ചതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്.


