പത്തനംതിട്ട:ശബരിമല ദർശനത്തിനെത്തിയ ഭക്തരുടെ എണ്ണം 30 ലക്ഷം പിന്നിട്ടു. ഡിസംബർ 25 വരെ ലഭ്യമായ കണക്കുകൾ പ്രകാരം 30,01,532 പേരാണ് ഇതുവരെ ദർശനം നടത്തിയത്. കഴിഞ്ഞ സീസണിൽ ഡിസംബർ 23ന് തന്നെ തീർഥാടകരുടെ എണ്ണം 30 ലക്ഷം പിന്നിട്ടിരുന്നു. (30,78,044 പേർ). 2024 ഡിസംബർ 25 വരെ 32,49,756 പേരാണ് ശബരിമല ദർശനത്തിനെത്തിയത്. 2023-ൽ ഇതേ കാലയളവിൽ 28.42 ലക്ഷം ഭക്തരാണ് എത്തിയിരുന്നത്.ഈ വർഷം സീസണിന്റെ തുടക്കത്തിൽ തന്നെ ഭക്തരുടെ അഭൂതപൂർവമായ തിരക്കുണ്ടായതിനെ തുടർന്ന് ഹൈക്കോടതി നിർദേശപ്രകാരം വിർച്വൽ ക്യൂ, സ്‌പോട്ട് ബുക്കിംഗ് എന്നിവയിൽ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു. ഇക്കുറി ഏറ്റവും കൂടുതൽ ഭക്തർ ദർശനത്തിനെത്തിയത് നട തുറന്ന് നാലുദിവസം പിന്നിട്ട നവംബർ 19നാണ് 1,02,299 പേർ.
ഏറ്റവും കുറവ് ഭക്തർ എത്തിയ ദിവസം ഡിസംബർ 12 ആയിരുന്നു അന്ന് 49,738 പേരാണ് ദർശനം നടത്തിയത്.മുൻവർഷങ്ങളെ അപേക്ഷിച്ച് അവധിദിവസമായ ഞായറാഴ്ചകളിൽ തിരക്കു കുറവായിരുന്നു. ഡിസംബർ 21-നുള്ള ഞായറാഴ്ച 61,576 പേരാണ് ദർശനത്തിനെത്തിയത്. എന്നാൽ മറ്റു ദിവസങ്ങളിൽ ശരാശരി 80,000-ത്തിലധികം ഭക്തർ ദർശനം നടത്തി. തിങ്കളാഴ്ച 85,847 പേരും, ചൊവ്വാഴ്ച 83,845 പേരും, ബുധനാഴ്ച 85,388 പേരും, വ്യാഴാഴ്ച 89,729 പേരുമാണ് എത്തിയത്.മണ്ഡലപൂജയോടനുബന്ധിച്ച് ഡിസംബർ 26, 27 തീയതികളായ വെള്ളി, ശനി ദിവസങ്ങളിൽ വിർച്വൽ ക്യൂ വഴിയുള്ള പ്രവേശനം യഥാക്രമം 30,000, 35,000 ആയി ചുരുക്കി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
സ്‌പോട്ട് ബുക്കിംഗ് 2,000 ആയി നിജപ്പെടുത്തി. തങ്ക അങ്കി ഘോഷയാത്രയുമായി ബന്ധപ്പെട്ട് ഇന്ന് രാവിലെ മുതൽ പമ്പയിൽ നിന്ന് ഭക്തരെ കടത്തിവിടുന്നതിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു. രാവിലെ ഒൻപത് വരെ ലഭ്യമായ കണക്കുകൾ പ്രകാരം 22,039 പേർ ദർശനം നടത്തി.


