പത്തനംതിട്ട:മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് ശബരിമലയിൽ പോലീസിന്റെ അഞ്ചാമത്തെ ബാച്ച് ചുമതലയേറ്റെടുത്തു. സ്പെഷ്യൽ ഓഫീസർ എം. കൃഷ്ണന്റെ നേതൃത്വത്തിലാണ് പുതിയ ബാച്ച് സേവനമാരംഭിച്ചത്. നിലവിൽ എറണാകുളം ക്രൈം ബ്രാഞ്ച് എസ്‌പിയായ എം. കൃഷ്ണൻ, ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥർക്കു നിർദേശങ്ങൾ നൽകി.മറ്റ് സംസ്ഥാനങ്ങളിൽ നിന്നുൾപ്പെടെ എത്തുന്ന അയ്യപ്പഭക്തർക്ക് സുഗമമായ ദർശനം ഉറപ്പാക്കി, അവരെ സംതൃപ്തിയോടെ സന്നിധാനത്തിൽ നിന്ന് മടക്കി അയക്കുക എന്നതാണ് ഓരോ പോലീസുകാരന്റെയും പ്രധാന കടമയെന്ന് ഡ്യൂട്ടി ഓഫീസർ ഓർമിപ്പിച്ചു. സന്നിധാനത്തെ പ്രധാന കേന്ദ്രങ്ങളെയും അവിടങ്ങളിൽ ഒരുക്കിയിരിക്കുന്ന സൗകര്യങ്ങളെയും കുറിച്ച് ഓരോ പോലീസുകാരനും വ്യക്തമായ അറിവുണ്ടാകണമെന്നും അദ്ദേഹം നിർദേശിച്ചു.
ഭക്തരുടെ സംശയങ്ങൾ ക്ഷമയോടെ കേൾക്കാനും വ്യക്തമായ മറുപടി നൽകാനും കഴിയണം.ശബരിപീഠം, മരക്കൂട്ടം, സോപാനം, പതിനെട്ടാം പടി, നടപ്പന്തൽ, യു-ടേൺ, ശരംകുത്തി, കൊടിമരം, മാളികപ്പുറം, പാണ്ടിത്താവളം, കെ.എസ്.ഇ.ബി. എന്നിവയാണ് പ്രധാന ഡ്യൂട്ടി പോയിന്റുകൾ. പതിനെട്ടാം പടിയിൽ ഒരു മിനിറ്റിൽ 70 അയ്യപ്പന്മാരെ കടത്തി വിടുന്ന തരത്തിൽ ക്രമീകരണം ഉറപ്പാക്കണമെന്നും നിർദേശം നൽകി.നടപ്പന്തലിൽ ഭക്തരുടെ നിര സുഗമമായി നീങ്ങാൻ വിവിധ ഡ്യൂട്ടി പോയിന്റുകൾ തമ്മിലുള്ള ഏകോപനം ചുമതലയുള്ള ഉദ്യോഗസ്ഥർ ഉറപ്പാക്കണം.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഭക്തരെ ഒരു കേന്ദ്രത്തിലും തങ്ങിനിൽക്കാൻ അനുവദിക്കരുതെന്നും നിർദേശമുണ്ട്. പാണ്ടിത്താവളത്ത് ആനയിറങ്ങുന്ന പ്രദേശമായതിനാൽ വനംവകുപ്പ് ഉദ്യോഗസ്ഥരുടെ സഹായം തേടണമെന്നും അറിയിച്ചു.ക്യൂ കോംപ്ലക്സിലെയും ശൗചാലയ കേന്ദ്രങ്ങളിലെയും ദിശാസൂചിക ബോർഡുകൾ കൃത്യമായി സ്ഥാപിച്ചിട്ടുണ്ടെന്ന് ഉറപ്പാക്കണമെന്നും ഡ്യൂട്ടി ഓഫീസർ നിർദേശിച്ചു. 10 ഡി.വൈ.എസ്.പി മാർ, 35 സി.ഐമാർ, എസ്‌ഐ, എഎസ്‌ഐ, സിപിഒ, എസ്‌സിപിഒ എന്നിവരുള്‍പ്പെടെ ആകെ 1,593 പോലീസുകാരാണ് പുതിയ ബാച്ചിലുളളത്.


