ഡൽഹി: സ്വന്തം തട്ടകത്തിൽ വിരുന്നെത്തിയ ചെന്നൈയ്ക്ക് മുന്നിൽ തകർന്നടിഞ്ഞ് ഡൽഹി. സഞ്ജുവിന്റെ മിന്നൽ ബാറ്റിംങും, ബൗളർമാരുടെ സമയോചിതമായ ബൗളിംങുമാണ് ഡൽഹിയെ തകർക്കാൻ ചെന്നൈയ്ക്ക് സഹായകമായത്. ആദ്യം ബാറ്റ് ചെയ്ത ഡൽഹി ഏഴു വിക്കറ്റ് നഷ്ടമാക്കി ഉയർത്തി 155 റണ്ണിനെതിരെ രണ്ട് വിക്കറ്റ് മാത്രം നഷ്ടമാക്കി 159 റൺ നേടിയാണ് ചെന്നൈ വിജയം സ്വന്തമാക്കിയത്.
ടോസ് നേടിയ ഡൽഹി ബാറ്റിംങ് തിരഞ്ഞെടുക്കുകയായിരുന്നു. ആദ്യം തന്നെ ഡൽഹിയെ ചെന്നൈ ബൗളർമാർ വരിഞ്ഞു മുറുക്കുകയായിരുന്നു. സ്‌കോർ 29 ൽ നിൽക്കെ പത്തും നിസങ്കയെ (19), മുകേഷ് ചൗധിരി ബ്രവീസിന്റെ കയ്യിൽ എത്തിച്ചു. അപകടകാരിയായ കെ.എൽ രാഹുലിനെ (12)ടീം സ്‌കോർ 36 ൽ നിൽക്കെ വീഴ്ത്തിയ ഹുസൈൻ ചെന്നൈയുടെ വിക്കറ്റ് വേട്ടയ്ക്ക് കൂടിയാണ് തുടക്കമിട്ടത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കരുൺ നായരെയും (13), നിതീഷ് റാണയെയും (15) വീഴത്തിയ നൂർ അഹമ്മദ് ഡൽഹിയെ പ്രതിസന്ധിയിലേയ്ക്കാണ് തള്ളി വിട്ടത്. 69 ൽ അക്‌സർ പട്ടേൽ (2) വീണതോടെ ഡൽഹി വീണ്ടും പ്രതിസന്ധിയിലായി. സ്റ്റബ്‌സും (38), റിസ്വിയും (പുറത്താകാതെ 40) ചേർന്നുള്ള കൂട്ടുകെട്ടാണ് ഡൽഹിയെ നൂറ് കടത്തിയത്. അശുതോഷ് ശർമ്മ (14) അവസാന ഓവറിൽ റണ്ണൗട്ടായി. ചെന്നൈയ്ക്കായി നൂർ അഹമ്മദ് രണ്ടും, അകീൽ ഹുസൈൻ, മുകേഷ് ചൗധിരി, ഗുജൻപ്രീത്, ഓവർടൺ എന്നിവർ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.
മറുപടി ബാറ്റിംങിൽ ചെന്നൈയ്ക്ക് ആദ്യം തന്നെ റിതുരാജിനെ (6) നഷ്ടമായി. പിന്നാലെ ക്രീസിൽ ചേർന്ന ഉർവി പട്ടേലും (17), സഞ്ജുവും ചേർന്ന് സ്‌കോർ മുന്നോട്ട് നയിച്ചു. 45 റണ്ണിലാണ് രണ്ടാം വിക്കറ്റായി ഉർവി പോയത്. പിന്നാലെ സഞ്ജുവും (87), കാർത്തിക് ശർമ്മയും (41) ചേർന്ന് അപരാജിതരായി ചെന്നൈയെ വിജയിപ്പിച്ചു.

