എറണാകുളം :കേരളത്തിന് അനുവദിച്ച മൂന്നാമത്തെ വന്ദേഭാരത് ട്രെയിനിന്റെ ഫ്ലാഗ് ഓഫ് ചടങ്ങിനിടെ ആർഎസ്എസ് ഗണഗീതം പാടിച്ചതിനെ തുടർന്ന് വിവാദം. ‘ദേശഭക്തിഗാനം’ എന്ന പേരിലാണ് ഗണഗീതം പരിപാടി ആലപിച്ചതെന്ന് ദക്ഷിണ റെയിൽവേയുടെ വിശദീകരണം. എന്നാൽ സർക്കാരിന്റെ ഔദ്യോഗിക ചടങ്ങുകളിൽ ആർഎസ്എസ് സ്വാധീനം വർധിക്കുന്നുവെന്ന ആക്ഷേപമാണ് ഉയരുന്നത്.
ദക്ഷിണ റെയിൽവേയുടെ ഔദ്യോഗിക സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെ ചടങ്ങിന്റെ വീഡിയോ പങ്കുവച്ചതിനെത്തുടർന്നാണ് വിഷയം വിവാദമായത്. പ്രതിഷേധങ്ങൾ ഉയർന്നതോടെ വീഡിയോ പിന്നീട് നീക്കം ചെയ്തു.വന്ദേഭാരത് ട്രെയിനിന്റെ ഫ്ലാഗ് ഓഫ് ചടങ്ങിൽ ആർഎസ്എസ് ഗണഗീതം പാടിക്കുന്നത് ഇതാദ്യമായാണ് റിപ്പോർട്ട് ചെയ്യപ്പെടുന്നത്. എറണാകുളം മുതൽ ബെംഗളൂരു വരെ സർവീസ് നടത്തുന്ന വന്ദേഭാരത് ട്രെയിനിലാണ് ഗണഗീതം ആലപിച്ചത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
വാരാണസിയിൽ നിന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് വീഡിയോ കോൺഫറൻസിംഗ് വഴി ഫ്ലാഗ് ഓഫ് നിർവഹിച്ചത്. എക്സിക്യൂട്ടീവ് ചെയർ കാറിന് 2289യും സാധാരണ ചെയർകാറിന് 1095യുമാണ് എറണാകുളം–ബെംഗളൂരു യാത്രയുടെ നിരക്ക്.
ബെംഗളൂരുവിൽ നിന്ന് ബുധനാഴ്‌ച ഒഴികെയുള്ള ദിവസങ്ങളിൽ രാവിലെ 5.10ന് പുറപ്പെടുന്ന ട്രെയിൻ ഉച്ചയ്ക്ക് 1.50ഓടെ എറണാകുളത്ത് എത്തും. തിരിച്ചുള്ള സർവീസ് 2.20ന് പുറപ്പെട്ടു രാത്രി 11 മണിയോടെ ബെംഗളൂരുവിൽ എത്തിച്ചേരും. ഈ റൂട്ടിലെ ഏറ്റവും വേഗമേറിയ ട്രെയിനാണ് വന്ദേഭാരത്.


