തിരുവനന്തപുരം:എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ പിന്തുണച്ച് ബിജെപി. വെള്ളാപ്പള്ളി നടേശൻ തന്റെ സമുദായം നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ച് പറഞ്ഞ കാര്യങ്ങളിൽ എന്താണ് തെറ്റുള്ളതെന്നും അത് തുറന്നുപറഞ്ഞ് ചർച്ച ചെയ്യണമെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ പറഞ്ഞു.വെള്ളാപ്പള്ളി ഉന്നയിച്ച വിഷയങ്ങൾ സമൂഹത്തിൽ ചർച്ച ചെയ്യപ്പെടേണ്ടതാണെന്നും, അഭിപ്രായ സ്വാതന്ത്ര്യം എല്ലാവർക്കും അവകാശമാണെന്നും രാജീവ് ചന്ദ്രശേഖർ വ്യക്തമാക്കി.
അതേസമയം, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ജനുവരി 11ന് കേരളത്തിലെത്തുമെന്നും, ഇതോടെ സംസ്ഥാനത്ത് ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്ക് ഔദ്യോഗിക തുടക്കം കുറിക്കുമെന്നും അദ്ദേഹം അറിയിച്ചു.നിയമസഭാ തെരഞ്ഞെടുപ്പിൽ എൻഡിഎ എല്ലാ 140 സീറ്റുകളിലും മത്സരിക്കുമെന്ന് രാജീവ് ചന്ദ്രശേഖർ വ്യക്തമാക്കി. മത്സരിക്കുന്ന സ്ഥാനാർത്ഥികളുടെ ഷോർട്ട് ലിസ്റ്റ് ഈ മാസം തന്നെ പുറത്തിറക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.ഇതിനിടെ, മുസ്ലിം ലീഗും ജമാഅത്തെ ഇസ്ലാമിയും തമ്മിൽ അന്തർധാര ഉണ്ടെന്ന ആരോപണവും രാജീവ് ചന്ദ്രശേഖർ ഉന്നയിച്ചു. ഇത് ചർച്ച ചെയ്യപ്പെടണമെന്നും അദ്ദേഹം പറഞ്ഞു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ബംഗ്ലാദേശിൽ നടക്കുന്ന സംഭവവികാസങ്ങൾ എല്ലാവർക്കും അറിയാമെന്നും, ജമാഅത്തെ ഇസ്ലാമി കേരളത്തിന്റെ രാഷ്ട്രീയ ദിശ നിശ്ചയിക്കാൻ തുടങ്ങിയാൽ അതിന്റെ പ്രത്യാഘാതങ്ങൾ എന്താകുമെന്ന് ചിന്തിക്കേണ്ടതുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കോൺഗ്രസ് ജമാഅത്തെ ഇസ്ലാമിയുടെ നിയന്ത്രണത്തിലാണോയെന്ന സംശയവും അദ്ദേഹം പ്രകടിപ്പിച്ചു.


