നേപ്പാൾ: ജെൻസി പ്രക്ഷോഭം രൂക്ഷമായ സാഹചര്യത്തിൽ നേപ്പാൾ പ്രധാനമന്ത്രി കെ.പി. ശര്‍മ ഒലി രാജിവെച്ചു. മണിക്കൂറുകൾക്ക് മുൻപ് അദ്ദേഹത്തിന്റെ ഔദ്യോഗിക വസതി പ്രക്ഷോഭകർ കൈയേറി തീവെച്ചിരുന്നു.സ്ഥിതി വഷളായതോടെ ശര്‍മ ഒലിയെ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റി.19 പ്രക്ഷോഭകരെ നേരിട്ട് വെടിവെച്ചുകൊന്ന സംഭവത്തിന് ധാർമിക ഉത്തരവാദിത്തം ഏറ്റെടുത്ത് രാജിവെക്കണമെന്ന ആവശ്യം ഉയർന്നിരുന്നു. മന്ത്രിസഭയിലെ നിരവധി മന്ത്രിമാർക്കെതിരെ അഴിമതി ആരോപണങ്ങൾ ഉണ്ടായിരുന്നതും പ്രതിഷേധത്തിന് ശക്തി പകർന്നു.കാഠ്മണ്ഡു വിമാനത്താവളം അടച്ചിരിക്കുകയാണ്. നിയന്ത്രണം സൈന്യം ഏറ്റെടുത്തിട്ടുണ്ട്. മുൻ പ്രധാനമന്ത്രി പ്രചണ്ഡ അടക്കം നിരവധി ഉന്നതരുടെ വീടുകളും പ്രക്ഷോഭകർ കത്തിച്ചു.
ഇന്നലെ തുടങ്ങിയ സംഘർഷത്തിൽ 19 പേർ മരിച്ചു. സമൂഹമാധ്യമങ്ങളിലുണ്ടായ വിലക്ക് രാത്രിയോടെ നീക്കം ചെയ്തിരുന്നു. തലസ്ഥാനത്ത് ആരംഭിച്ച പ്രക്ഷോഭം രാജ്യത്തുടനീളം വ്യാപിച്ചിരിക്കുകയാണ്.അതേസമയം, കേരളത്തിൽനിന്നും നേപ്പാളിലേക്ക് വിനോദസഞ്ചാരത്തിനായി പോയ മലയാളികൾ കുടുങ്ങിക്കിടക്കുകയാണ്. കോഴിക്കോട് ജില്ലയിലെ കൊടുവള്ളി, മുക്കം, കൊടിയത്തൂർ പ്രദേശങ്ങളിൽ നിന്നുള്ള ഏകദേശം 40 പേർ കാഠ്മണ്ഡുവിന് സമീപം തടഞ്ഞിരിക്കുകയാണ്. റോഡുകളിൽ ടയർ കത്തിച്ചുള്ള പ്രതിഷേധം തുടരുന്നതിനാൽ ഇവർക്ക് മുന്നോട്ട് പോകാനാവാത്ത സാഹചര്യമാണുള്ളത്. ഞായറാഴ്ചയാണ് സംഘം നേപ്പാളിൽ എത്തിയത്.