ന്യൂഡൽഹി: ആഭ്യന്തര വിമാന സർവീസുകളിലെ ടിക്കറ്റ് നിരക്കുകൾ നിയന്ത്രണവിധേയമാക്കി കേന്ദ്ര വ്യോമയാനമന്ത്രാലയം. തോന്നും പോലെ നിരക്കുയർത്തുന്ന പ്രവണതയ്ക്ക് വിരാമമിട്ടുകൊണ്ടാണ് പുതിയ കൂലി പരിധി ഏർപ്പെടുത്തിയിരിക്കുന്നത്. ഇൻഡിഗോയുടെ സർവീസ് പ്രതിസന്ധിക്കിടയിൽ ടിക്കറ്റിന് അമിതവില ഈടാക്കിയെന്ന പരാതികളും എയർ ഇന്ത്യ അടക്കമുള്ള കമ്പനികളുടെ നിരക്ക് വർദ്ധനവുമാണ് കേന്ദ്ര ഇടപെടലിന് പിന്നിൽ
മന്ത്രാലയം നിശ്ചയിച്ചിരിക്കുന്ന പുതിയ പരിധികൾ:
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
500 കിലോമീറ്റർ വരെ: പരമാവധി ₹7,500
500 – 1000 കിലോമീറ്റർ: പരമാവധി ₹12,000
1000 – 1500 കിലോമീറ്റർ: പരമാവധി ₹15,000
1500 കിലോമീറ്ററിൽപ്പരം: പരമാവധി ₹18,000
താൽക്കാലികമായ ഈ കടുത്ത നിയന്ത്രണം ഉടൻ പ്രാബല്യത്തിൽ വരുമെന്ന് മന്ത്രാലയം അറിയിച്ചു. കോവിഡ് കാലത്ത് സമാന നിയന്ത്രണം ഏർപ്പെടുത്തിയതിന്റെ തുടർച്ചയായാണ് പുതിയ പരിധി. “വിമാന കൂലി അസാധാരണമായി ഉയർന്നുവെന്ന ആശങ്ക സർക്കാർ ഗൗരവമായി എടുത്തിട്ടുണ്ട്,” എന്ന് വ്യോമയാനമന്ത്രാലയം വ്യക്തമാക്കി.
എയർ ഇന്ത്യയുടെ വിശദീകരണം
ടിക്കറ്റ് നിരക്ക് ഉയർന്നുവെന്ന വിമർശനങ്ങൾക്ക് എയർ ഇന്ത്യ പ്രതികരണം നൽകി. ഡിസംബർ 4 മുതൽ തന്നെ വിലക്കുറവ് പരിധി ഏർപ്പെടുത്തിയിരുന്നുവെന്നും നിലവിൽ ഉയർന്നതായി കാണുന്ന നിരക്കുകൾ പ്രീമിയം ഇക്കോണമി , ബിസിനസ് ക്ലാസ് എന്നീ ക്ലാസുകളിലെ അവസാന നിമിഷം ലഭ്യതയുള്ള ടിക്കറ്റുകളുടേതാണെന്നും എയർ ഇന്ത്യ വ്യക്തമാക്കി.തർഡ് പാർട്ടി സൈറ്റുകളിൽ പ്രചരിക്കുന്ന സ്ക്രീൻഷോട്ടുകളാണ് വലിയ തോതിൽ വൈറലാകുന്നതെന്നും അവർ പറഞ്ഞു.
ഇൻഡിഗോ പ്രതിസന്ധി തുടരുന്നു
ഇന്നും ഇൻഡിഗോയുടെ ഏകദേശം 600 സർവീസുകൾ റദ്ദാക്കി. ഡിസംബർ 15ഓടെ പ്രതിസന്ധി പരിഹരിക്കപ്പെടുമെന്നാണ് സൂചന.ഡിസംബർ 5 മുതൽ 15 വരെയുള്ള ഇടവേളയിൽ റദ്ദാക്കിയ സർവീസുകളിലെ യാത്രക്കാർക്ക് “ഉടൻ റീഫണ്ട്” നൽകുമെന്ന് ഇൻഡിഗോ ഉറപ്പു നൽകി.


