കോട്ടയം : മാല മോഷണക്കേസിൽ ലഭിച്ച ഫിംഗർപ്രിൻ്റ് തുണച്ചതോടെ തുമ്പുണ്ടായത് ഒരു വർഷം മുമ്പ് നടന്ന മോഷണത്തിന്. ഉഴവൂരിൽ വീട്ടമ്മയുടെ മാല മോഷ്ടിച്ച കേസിൽ പിടിയിലായ കരിമാക്കിൽ വീട്ടിൽ സോജൻ വർഗീസിനെ (39) ആണ് മോനിപ്പള്ളി പയസ് മൗണ്ട് പ്രദേശത്തെ വീട്ടിൽ കയറി മോഷണം നടത്തിയ കേസിൽ വിരലടയാളത്തിൻ്റെ സഹായത്തിൽ പിടികൂടിയത്.
2025 ജനുവരി 25 നാണ് മോനിപ്പള്ളി പയസ് മൗണ്ട് പ്രദേശത്തെ വീട്ടിൽ മോഷണം നടന്നത്. കുടുംബാംഗങ്ങൾ പള്ളിയിലെ പെരുനാളിൽ പങ്കെടുത്തിരുന്ന സമയത്ത് വീടിന്റെ മുൻവാതിൽ പൊളിച്ച് അകത്ത് കയറിയ പ്രതി, കബോർഡുകളും അലമാരയും തുറന്ന് ഏകദേശം 3.5 പവൻ സ്വർണ്ണാഭരണങ്ങളും 20,800 രൂപയും 100 അമേരിക്കൻ ഡോളറും കവർന്നതായാണ് കേസ്. തുടർന്ന് കുറവിലങ്ങാട് പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിരുന്നു. ഫിംഗർപ്രിന്റ് വിദഗ്ധർ ഉൾപ്പെടെയുള്ള സംഘങ്ങൾ സ്ഥലത്ത് പരിശോധന നടത്തി തെളിവുകൾ ശേഖരിച്ചിരുന്നു. എന്നാൽ . തുടക്കത്തിൽ പ്രതിയെക്കുറിച്ച് സൂചനകളൊന്നും ലഭിക്കാതിരുന്നതിനാൽ കേസ് അന്വേഷണം ഇഴഞ്ഞ് നീങ്ങിയിരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഇതിനിടെ ഫെബ്രുവരിയിൽ ഉഴവൂർ പയസ് മൗണ്ട് ഭാഗത്ത് രാത്രിയിൽ പുറത്തിറങ്ങിയ വീട്ടമ്മയെ ആക്രമിച്ച് മാല കവർന്ന കേസിൽ പ്രതി സോജനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
പിന്നീട് കോട്ടയം ജില്ലാ ഫിംഗർപ്രിന്റ് ബ്യൂറോ നടത്തിയ പരിശോധനയിൽ മോനിപ്പള്ളി പയസ് മൗണ്ട് പ്രദേശത്തെ വീട്ടിലെ ക്രൈം സീനിൽ നിന്നു ലഭിച്ച വിരലടയാളങ്ങൾ കേസിലെ പ്രതിയായ സോജൻ വർഗീസിന്റെ വിരലടയാളങ്ങളുമായി പൊരുത്തപ്പെടുന്നതായി കണ്ടെത്തി. ഇതോടെ 2025 ജനുവരിയിൽ നടന്ന മോഷണകേസിൽ ലഭിച്ച വിരലടയാളങ്ങൾ പ്രതി സോജന്റെ വിരലടയാളങ്ങളുമായി പരിശോധന നടത്തുകയും ഈ കേസിലും സോജൻ തന്നെയാണ് പ്രതി എന്ന് കണ്ടെത്തുകയുമായിരുന്നു.
ഏപ്രിൽ 16 ന് ഉഴവൂർ ഭാഗത്ത് കണ്ട പ്രതിയെ പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോൾ കുറ്റം സമ്മതിക്കുകയായിരുന്നു . തുടർന്ന് വൈകിട്ട് മൂന്നര മണിയോടെ അറസ്റ്റ് രേഖപ്പെടുത്തി.
പ്രതിയെ കോടതിയിൽ ഹാജരാക്കി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.
ഇൻസ്പെക്ടർ എസ് എച്ച് ഒ പി ജെ കുര്യാക്കോസ്, എസ് ഐ രഞ്ജു മോൾ, എ എസ് ഐ അനസ്, സിനിയർ സിവിൽ പൊലീസ് ഓഫിസർമാരായ റെൻസൺ, രാജു എൻ ഡി എന്നിവരടങ്ങുന്ന പോലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

