ഹെൽത്ത് ഡെസ്ക്: സംസ്ഥാനത്ത് വ്യാജമരുന്നുകളുടെ വ്യാപനം ഗുരുതരമായ ആരോഗ്യ ഭീഷണിയായി മാറുന്നതായി അന്വേഷണങ്ങൾ തെളിയിക്കുന്നു. മരുന്ന് വിപണിയിലെ കനത്ത മത്സരം, വിലക്കുറവ് പ്രദർശിപ്പിച്ചുള്ള മാർക്കറ്റിംഗ് തന്ത്രങ്ങൾ എന്നിവയാണ് ഗുണനിലവാരമില്ലാത്ത വ്യാജമരുന്നുകൾക്ക് കേരളത്തിൽ രാത്രി പകലില്ലാതെ വളരാൻ വഴിയൊരുക്കുന്നത്.
കേരളത്തിന് പുറത്തുള്ള ചില സബ്‌സ്റ്റോക്കിസ്റ്റുകൾ കമ്പനി നൽകിയതിനേക്കാൾ കൂടുതലായി ലാഭം വാഗ്ദാനം ചെയ്ത് മരുന്നുകൾ എത്തിക്കുന്നുവെന്ന പേരിൽ യഥാർത്ഥ മരുന്നിനൊപ്പം അതേ ബ്രാൻഡിലും പാക്കേജിംഗിലുമുള്ള ഗുണനിലവാരമില്ലാത്ത മരുന്നുകളെ വിപണിയിലെത്തിക്കുന്നുവെന്നാണ് സംശയം. ഇത്തരം മരുന്നുകൾ സംസ്ഥാനത്ത് എത്തുന്നതിന് മുൻപ് ഗുണനിലവാരപരിശോധന നിർബന്ധമല്ലെന്നുള്ള നിയമദൗർബല്യവും ഉദ്യോഗസ്ഥരുടെ കുറവും കരുത്താകുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
പരിശോധന കണക്ക് ഞെട്ടിക്കുന്നു
വിവരാവകാശ രേഖകൾ പ്രകാരം 2011 മുതൽ 2021 ആഗസ്റ്റ് 10 വരെ നടത്തിയ പരിശോധനകളിൽ 1,167 ബ്രാൻഡഡ് മരുന്നുകളും 467 ജനറിക് മരുന്നുകളും ഗുണനിലവാരമില്ലാത്തതാണെന്ന് കണ്ടെത്തി. കഴിഞ്ഞ രണ്ട് വർഷത്തിനിടെ സംസ്ഥാനത്തെ അഞ്ച് ജില്ലകളിൽ നിന്നായി 5.2 കോടി രൂപയുടെ ഗുണനിലവാരമില്ലാത്ത മരുന്നുകൾ പിടിച്ചെടുത്തത് പ്രശ്നത്തിന്റെ ഗൗരവം വ്യക്തമാക്കുന്നു.
അവിടെത്തന്നെ, പ്രതിവർഷം കേരളത്തിൽ വിൽക്കുന്ന മരുന്നുകളുടെ 85,000-ത്തിലധികം ബാച്ചുകളിൽ വെച്ച് ഡ്രഗ്‌സ് കൺട്രോൾ വിഭാഗം പരിശോധിക്കുന്നത് വെറും 12,000 ബാച്ചുകൾ മാത്രമാണ്. ശേഷിക്കുന്നവ എല്ലാം പരിശോധന കൂടാതെ വിപണിയിൽ.
ഡിസ്‌കൗണ്ട് മാളുകളുടെ ചതിക്കുഴി
ഡിസ്‌കൗണ്ട് ബോർഡുകൾ വെച്ച് വിലക്കുറവിൽ മരുന്ന് വിൽക്കുന്ന പല കടകളും ഉപഭോക്താക്കളെ ആകർഷിക്കുന്നത് നല്ല പ്രവർത്തനമെന്ന പേരിലാണ്. എന്നാൽ ഫാർമസി ആക്ടിന് വിരുദ്ധമായ ഈ രീതിയിൽ വിൽക്കുന്ന മരുന്നുകളിൽ ഗുണനിലവാര പ്രശ്നങ്ങളാണ് കൂടുതലായി കണ്ടെത്തുന്നത്.
ജനങ്ങൾ ശ്രദ്ധിക്കേണ്ടത്
വർഷങ്ങളായി കഴിക്കുന്ന മരുന്ന് ഡിസ്‌കൗണ്ട് ഷോപ്പിൽ നിന്ന് വാങ്ങുന്നതാണെങ്കിൽ ഉടൻ നിർത്തിവയ്ക്കുക.
നിറം, ഗന്ധം, ആകൃതി, പാക്കേജിംഗ് എന്നിവയിൽ ചെറിയ വ്യത്യാസം കണ്ടാലും മരുന്ന് കഴിക്കരുത്.
മരുന്ന് കഴിച്ച ശേഷം അസ്വസ്ഥതകളുണ്ടെങ്കിൽ ഉടൻ ഡോക്ടറുടെ നിർദേശം തേടുക.
സർക്കാർ സ്ഥാപനങ്ങളായ നീതി, മാവേലി, കാരുണ്യ സ്റ്റോറുകളൊഴികെ ഡിസ്‌കൗണ്ട് ബോർഡ് ഇല്ലാത്ത വിശ്വാസ്യസ്ഥാപനങ്ങളിൽ നിന്നോ ചികിത്സിക്കുന്ന ആശുപത്രി ഫാർമസിയിൽ നിന്നോ മരുന്ന് വാങ്ങുക.
ഓൺലൈൻ മരുന്നുവാങ്ങൽ ഒഴിവാക്കുക.
ആരോഗ്യത്തിനെതിരായ മറയിലാക്കിയ ആക്രമണം
ചികിത്സ ഫലപ്രദമാകില്ല:
വ്യാജമരുന്നുകളിൽ പ്രധാന ചേരുവകൾ ഇല്ലാതെയോ കുറവായ അളവിലോ ആയിരിക്കും. ഇത് രോഗം വഷളാകുന്നതിനും ചികിത്സ പരാജയപ്പെടുന്നതിനും ഇടയാക്കും.
വിഷബാധയും പാർശ്വഫലങ്ങളും:
അനുമതിയില്ലാത്ത വിഷാംശമുള്ള ചേരുവകൾ ചേർക്കുന്നതിലൂടെ കരൾ, കിഡ്‌നി തുടങ്ങിയ അവയവങ്ങൾക്ക് ഭീഷണിയാകും. മരുന്നിന്റെ മില്ലിഗ്രാം അളവു കൂടുതലായാൽ വിഷബാധയ്ക്കും കാരണമാകും.
അലർജി പ്രതികരണങ്ങൾ:
ലേബലിൽ കാണിക്കാത്ത ഘടകങ്ങൾ അലർജി മുതൽ അനാഫിലാക്സിസ് വരെ അപകടകരമായ പ്രതികരണങ്ങൾ സൃഷ്ടിക്കാൻ സാധ്യതയുണ്ട്.


