ഇടുക്കി:ഇടുക്കി അടിമാലിയിലെ മണ്ണിടിച്ചിലിൽ മരിച്ച ബിജുവിന്റെ കുടുംബത്തിന് ദേശീയപാത അതോറിറ്റി ഒരു ലക്ഷം രൂപ ധനസഹായം നൽകി. ജില്ലാ കളക്ടറുടെ നിർദേശപ്രകാരമാണ് ദേശീയപാത അതോറിറ്റി തുക കൈമാറിയത്. ധനസഹായം നൽകുന്നതിൽ ദേശീയപാത വിഭാഗം കാലതാമസം വരുത്തിയതായി ജില്ലാ കളക്ടർ ദിനേശൻ ചെറുവാട്ട് വ്യക്തമാക്കി.ബിജുവിന്റെ ഭാര്യ സന്ധ്യയുടെ മകൾക്ക് ജോലി നൽകണമെന്ന ആവശ്യം സർക്കാർ പരിഗണനയിലാണെന്നും കളക്ടർ അറിയിച്ചു. എന്നാൽ ബിജുവിന്റെ മരണത്തിൽ സർക്കാർ ധനസഹായം നൽകുന്നതിന് നിയമപരമായ തടസ്സങ്ങളുണ്ടെന്ന് കളക്ടർ വ്യക്തമാക്കി. സംഭവം മനുഷ്യനിർമിത ദുരന്തമായതിനാൽ ദുരന്തനിവാരണ നിയമപ്രകാരം നഷ്ടപരിഹാരം അനുവദിക്കാൻ കഴിയില്ലെന്നും, ഇതുസംബന്ധിച്ച് സർക്കാർ തലത്തിൽ പ്രത്യേക തീരുമാനം ഉണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ ഒക്ടോബറിലാണ് അടിമാലി ലക്ഷംവീട് ഉന്നതിയിലുണ്ടായ മണ്ണിടിച്ചിലിൽ ബിജുവും ഭാര്യ സന്ധ്യയും അപകടത്തിൽപ്പെട്ടത്. 50 അടിയിലേറെ ഉയരമുള്ള തിട്ടയുടെ ഭാഗം ഇടിഞ്ഞ് റോഡിലേക്കും സമീപത്തെ ആറോളം വീടുകളിലേക്കും പതിക്കുകയായിരുന്നു.മണ്ണിടിച്ചിലിൽ ഇരുവരും കുടുങ്ങിയെങ്കിലും മണിക്കൂറുകൾ നീണ്ട തിരച്ചിലിന് ശേഷം സന്ധ്യയെ രക്ഷപ്പെടുത്താൻ കഴിഞ്ഞു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
.എന്നാൽ കോൺക്രീറ്റ് പാളികൾക്കിടയിൽ കുടുങ്ങിയ ബിജുവിനെ രക്ഷിക്കാനായില്ല. ഏഴ് മണിക്കൂർ നീണ്ട രക്ഷാപ്രവർത്തനത്തിനൊടുവിലാണ് ബിജുവിന്റെ മൃതദേഹം പുറത്തെടുത്തത്. ഗുരുതരമായി പരിക്കേറ്റ സന്ധ്യയുടെ ഇടതുകാൽ മുറിച്ചുമാറ്റേണ്ടിവന്നു.നടൻ മമ്മൂട്ടി നേതൃത്വം നൽകുന്ന ‘കെയർ ആൻഡ് ഷെയർ ഇന്റർനാഷണൽ’ സന്ധ്യയുടെ ചികിത്സാചെലവ് വഹിച്ചതും ശ്രദ്ധേയമാണ്.


